ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിച്ച യുകെ എംപി നാസ് ഷായ്‌ക്ക് മറുപടി നൽകി ഇസ്ലാമിക് റിസേർച്ച് സെന്റർ ഡയറക്ടറും പുരോഹിതനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇന്ത്യയിൽ മുസ്ലീങ്ങൾ സമാധാനത്തോടെയാണ് ജീവിക്കുന്നത് എന്നും വിദേശ രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരുത്തരവാദിത്വപരമായ പ്രസ്താവനയാണ് യുകെ എംപി നടത്തിയത് എന്ന് റസ്വി പറഞ്ഞു. ഇന്ത്യയിൽ എല്ലാ മുസ്ലീങ്ങളും ഒരുമയോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. ഇവിടെ തങ്ങൾ ഒരു തരത്തിലുള്ള വിവേചനവും നേരിടുന്നില്ലെന്ന് ഇന്ത്യയിലെ മതസൗഹർദ്ദത്തെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് നമാസും, ആസാനും നടത്താൻ എല്ലാ സ്വാതന്ത്ര്യവും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. അതിൽ ആരും ബുദ്ധിമുട്ട് നേരിടുന്നില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ യുകെ എംപി ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം താക്കീത് നൽകി.
കശ്മീർ വിഷയത്തിലും റസ്വി പ്രതികരിച്ചു. കശ്മീരിനെ സംബന്ധിച്ചിടത്തോളം അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായവ്യത്യാസവും തങ്ങൾക്കിടയിലില്ല. ഇന്ത്യയിൽ മുസ്ലീങ്ങൾ സന്തുഷ്ടരാണെന്നും വികസ്വര രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ തങ്ങൾ അഭിവൃദ്ധി ആഗ്രഹിക്കുന്നുവെന്നും റസ്വി പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് യുകെ എംപിയോടും പാകിസ്താനോടും അദ്ദേഹം അഭ്യർത്ഥിച്ചു. കശ്മീരിന്റെ കാര്യത്തിലോ ഹിജാബ് വിഷയത്തിലോ നിങ്ങളുടെ ഇടപെടൽ ആവശ്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
Comments