ഭുവനേശ്വർ: രണ്ട് പേർ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തയ്യാറാകുന്നു. അവരുടെ വിവാഹദിനം വന്നെത്തുന്നു. എന്നാൽ ആ ദിനത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കാനും അവരുടെ ജീവിതത്തിലെ സുപ്രധാന വേളയിൽ സന്തോഷം പങ്കിടാനും പ്രദേശത്തെ പോലീസുകാരും സിആർപിഎഫ് ഉദ്യോഗസ്ഥരും മുഴുവനുമെത്തി.
വിവാഹാഘോഷങ്ങളിൽ സാധാരണയായി എപ്പോഴും കാണപ്പെടുന്നവരല്ല സുരക്ഷാ ഉദ്യോഗസ്ഥർ. എങ്കിലും ഒഡീഷയിലെ കാലഹന്ദി പോലീസ് ഈ വിവാഹത്തിൽ പങ്കുചേരാൻ ഒരു കാരണമുണ്ട്. കമ്യൂണിസ്റ്റ് ഭീകരവാദം ഉപേക്ഷിച്ച് പോലീസിനുമുമ്പിൽ കീഴടങ്ങിയ രണ്ട് പേരാണ് വിവാഹിതരാകുന്നത്. മുഖ്യധാരയിലേക്ക് കടന്നുവന്ന ഇരുവരെയും ആശീർവദിക്കാനും വിവാഹചടങ്ങുകൾക്ക് നേതൃത്വം നൽകാനും വഴികാട്ടിയായ പോലീസുദ്യോഗസ്ഥർ തന്നെയെത്തി.
അതിഥികളുടെ പ്രത്യേകതയാൽ അപൂർവമായ ഈ വിവാഹാഘോഷം വെള്ളിയാഴ്ചയായിരുന്നു നടന്നത്. കാലഹന്ദിയിലെ റിസർവ് പോലീസ് ഗ്രൗണ്ടിലെ ക്ഷേത്രത്തിലായിരുന്നു വിവാഹം. സൗത്ത്-വെസ്റ്റ് ഡിഐജി രാജേഷ് ഉത്തംറാവുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. കാലഹന്ദി എസ്.പി ശരവണയും സിആർപിഎഫ് 64-ാം ബറ്റാലിയൻ കമാൻഡന്റ് ബിബ്ലാബ് സർക്കാരും ച
ങ്ങിൽ മുഖ്യപങ്കുവഹിച്ചു.
മാവോയിസ്റ്റ് ദമ്പതികളായിരുന്ന രാംദാസും കാലംദേയിയുമാണ് വിവാഹിതരായത്. ഛത്തീസ്ഗഡ് സ്വദേശിയായ രാംദാസ് ഏരിയ കമ്മിറ്റി മെമ്പറായിരുന്നു. 2020 ഫെബ്രുവരി 18നാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകരപ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയായിരുന്ന കാലംദേയി 2016 ജനുവരിയിലാണ് കീഴടങ്ങിയത്.
സിആർപിഎഫിനും പോലീസുകാർക്കുമൊപ്പം ദമ്പതികളുടെ കുടുംബാംഗങ്ങളും വിവാഹചടങ്ങിൽ സന്നിഹിതരായിരുന്നു. കമ്യൂണിസ്റ്റ് ഭീകരപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും മറ്റ് ഭീകരരും തയ്യാറാകണമെന്ന് ഒഡീഷ പോലീസ് അഭ്യർത്ഥിച്ചു.
Comments