തിരുവനന്തപുരം: കണിയാപുരത്ത് കെ-റെയിലിനെതിരെ പ്രതിഷേധവുമായെത്തിയ ജനങ്ങളെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരൻ മുൻപും നിരവധി തവണ ശിക്ഷാ നടപടികൾക്ക് വിധേയനായ ആളെന്ന് റിപ്പോർട്ട്. കഴക്കൂട്ടം സ്വദേശിയായ എം ഷബീർ എന്ന പോലീസ് ഉദ്യോഗസ്ഥൻ മുൻപ് സമാനമായ നിരവധി വിഷയങ്ങളിൽ സസ്‌പെൻഷനിലായ ആളാണ്. പോലീസുകാരനെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ചതാണ് ഇതിൽ ഏറ്റവും വിവാദമായ സംഭവം.
2011 സെപ്തംബർ 24ന് കേബിൾ കണക്ഷന്റെ വാടക ചോദിച്ചെത്തിയ വയോധികനെ കയ്യേറ്റം ചെയ്യുകയും ഇരുചക്ര വാഹനം മറിച്ചിടുകയും ചെയ്ത സംഭവത്തിൽ തുമ്പ പോലീസ് ഷബീറിനെതിരെ കേസെടുത്തിരുന്നു. ഇതേ വർഷം തന്നെ സുഹൃത്തുക്കളുമായി ചേർന്ന് രമേശൻ എന്നയാളെ മർദ്ദിച്ചതിന് ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലും കേസുണ്ട്. മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ അഭിഭാഷകനെ മർദ്ദിച്ച പരാതിയിലും പ്രതിയാണ് ഷബീർ. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒന്നരവർഷം ഷബീർ അച്ചടക്ക നടപടിയും നേരിട്ടിരുന്നു.
2019ൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഷബീറിനെ കഴക്കൂട്ടം പോലീസ് തടഞ്ഞിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ അസിസ്റ്റന്റ് കമ്മീഷണറുടെ യൂണിഫോമിൽ ഷബീർ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഈ അഞ്ച് വിഷയങ്ങളും കലാശിച്ചത് സസ്‌പെൻഷനിലാണ്. ഷബീർ ഇപ്പോൾ മംഗലാപുരം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ സ്ഥലം മാറ്റം വാങ്ങിയതെന്നതും ശ്രദ്ധേയം.
കെ-റെയിൽ പ്രതിഷേധക്കാരെ ഉപദ്രവിച്ച സംഭവത്തിൽ ഷബീറിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു,. ചവിട്ടേണ്ട സാഹചര്യമില്ലെന്ന് വിലിരുത്തിയ റിപ്പോർട്ടിലും ഷബീർ സസ്‌പെൻഷൻ നേരിടേണ്ടി വരുമെന്നാണ് പറയുന്നത്. സംഘർഷ സാദ്ധ്യതയുണ്ടായിട്ടും പോലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് മർദ്ദിച്ചത്.
പ്രതിഷേധിച്ച ജനങ്ങളുടെ ഇടുപ്പിലും വയറ്റിലും ബൂട്ടിട്ട് ചവിട്ടി. കണ്ണിൽ കണ്ടവരെയെല്ലാം തല്ലി. പ്രദേശത്ത് പോലീസ് നിയന്ത്രണം വിട്ട് അഴിഞ്ഞാടുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിടുന്നതും ഷബീറിനെതിരെ നടപടിയ്‌ക്ക് ശുപാർശ ചെയ്യുന്നതും.
Comments