മുംബൈ: ഓസ്‌കർ വേദിയിലെ കരണത്തടിയോടെ വാർത്തകളിൽ വീണ്ടും നിറസാന്നിധ്യമായി മാറിയ ഹോളിവുഡ് സൂപ്പർതാരവും ഓസ്‌കർ ജേതാവുമായ വിൽസ്മിത്ത് ഇന്ത്യയിൽ. മുംബൈയിലെ സ്വകാര്യ വിമാനത്താവളത്തിൽ പറന്നിറങ്ങിയ സ്മിത്ത് ഓസ്‌കർ വേദിയിലെ കരണത്തടി വിവാദങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് മുമ്പിലെത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.
കാറിൽ കയറുന്നതിന് മുമ്പ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ മാദ്ധ്യമപ്രവർത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്യാൻ സ്മിത്ത് മറന്നില്ല. വാർത്തകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഓസ്‌കർ ചടങ്ങിന് ശേഷം ഹോളിവുഡ് നടൻ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടതിനുള്ള കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മുംബൈയിലെ ജുഹുവിലുള്ള ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിൽ നടൻ ഇന്ന് തങ്ങുമെന്നാണ് വിവരം. സദ്ഗുരുവിനെ സന്ദർശിക്കാനുള്ള വരവായാണ് സ്മിത്തിന്റെ ഇന്ത്യൻ സന്ദർശനത്തെ പലരും വിലയിരുത്തുന്നത്. ഇതാദ്യമായല്ല വിൽസ്മിത്ത് ഇന്ത്യ സന്ദർശിക്കുന്നത്. 2019ൽ അദ്ദേഹം ഹരിദ്വാർ സന്ദർശിച്ചിരുന്നു.
ഓസ്‌കർ വേദിയിൽ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തടിച്ചതോടെയാണ് വിൽസ്മിത്ത് വലിയ ചർച്ചാ വിഷയമായി മാറിയത്. സ്മിത്തിന്റെ ഭാര്യയെ കളിയാക്കിയതിൽ പ്രകോപിതനായിട്ടായിരുന്നു മുഖത്തടിച്ചത്. അന്നേദിവസം മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാര ജേതാവായിരുന്നു സ്മിത്ത്.
Comments