ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നാൽപ്പതുകാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സുരക്ഷ വിലയിരുത്താൻ വിദഗ്ധ സമിതിയെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി സ്വീകരണ മുറിക്ക് സമീപം സ്‌കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ശിവകുമാർ പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിൽ ടിവി കാണുകയായിരുന്ന ശിവകുമാറിന്റെ ഭാര്യ ആരതിക്കും രണ്ട് കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റു. നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
സ്വീകരണ മുറിയിലുണ്ടായിരുന്ന ഫ്രിഡ്ജ് , ടിവി ഫാൻ അടക്കം എല്ലാം കത്തി നശിച്ചു. കിടപ്പുമുറിയിലേക്കും തീ പടർന്നു. നാട്ടുകാർ ചേർന്നാണ് തീയണച്ചത്. വെള്ളിയാഴ്ചയാണ് ശിവകുമാർ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കളുമായി സംസാരിച്ചുവെനന്് സ്ഥലം സന്ദർശിച്ച ശേഷം പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.
ബൂം കോർബറ്റ് 14 എന്ന ഇലക്ട്രിക് സ്‌കൂട്ടർ ആണ് ശിവകുമാർ വാങ്ങിയത്. നിർമ്മാണ കമ്പനിക്കും ഡീലറിനുമെതിരെ ക്രിമിനൽ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. രണ്ട് ദിവസം മുന്നേയാണ് തെലങ്കാനയിൽ 80 കാരൻ സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും മകനും പൊള്ളലേറ്റിരുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗതാഗത മന്ത്രായലം വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. വാഹന നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തമെന്നും നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
Comments