തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ.
സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥൻ, പ്രമുഖ സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെൻററി സംവിധായകനുമായ ബൈജു ചന്ദ്രൻ, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആർ.സുധീഷ്, സുസ്‌മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനർ ജിസ്സി മൈക്കിൾ, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭൻ, ഛായാഗ്രാഹകൻ വേണുഗോപാൽ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.
മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് സയ്യിദ് മിർസ. അന്തിമവിധിനിർണയ സമിതിയിൽ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്രപിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനർ ഹരീന്ദ്രനാഥ് ദ്വാരക് വാര്യർ എന്നിവരും അംഗങ്ങളായിരിക്കും. പ്രാഥമികജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.
ചലച്ചിത്രനിരൂപകൻ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മനില സി.മോഹൻ, ചലച്ചിത്രനിരൂപകനും തിരക്കഥാകൃത്തുമായ ഡോ.അജു കെ.നാരായണൻ, സി.അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. 142 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഏപ്രിൽ 28ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.
Comments