തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ ശബരിയാണ് മരിച്ചത്. 21 വയസായിരുന്നു. പുനലൂർ സ്വദേശിയാണ്.
വാമനപുരം ആറ്റിൽ തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു ശബരി. ഇതിനിടെ ആറിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി പിന്നീട് മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ആറിൽ കുളിക്കാൻ എത്തിയ സ്ത്രീകൾ ഇതുകാണുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഓടിക്കൂടിയ ജനങ്ങൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുമ്പോഴേക്കും ശബരിയെ കാണാതായി. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി. ഇവർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ശബരിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വെഞ്ഞാറമൂട് ഫയർഫോഴ്‌സ് സ്റ്റേഷൻ അസി. ഓഫീസർ എ.ടി ജോർജ്, ഗ്രേഡ് സ്റ്റേഷൻ അസി. ഓഫീസർ അലി അക്ബർ, ഫയർ ഓഫീസർമാരായ അബ്ബാസി, റോഷൻ രാജ്, ശ്യാംകുമാർ, അനീസ്, അരുൺ, സജിത്കുമാർ ഹോം ഗാർഡ്മാരായ ബാഹുലേയൻ നായർ, അരവിന്ദ് എസ് കുമാർ, സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്.
Comments