എറണാകുളം: കൊച്ചി നഗരത്തെ വലച്ച അന്തർ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി പോലീസ്. നാല് ദിവസത്തിനിടെ നഗരത്തിലെ വിവിധ ഇടങ്ങളിലായി ആറു വീടുകൾ കൊള്ളയടിച്ച സംഘമാണ് പോലീസ് വലയിലായത്. കൊച്ചി സിറ്റി പോലീസിന്റെ കർശന നിരീക്ഷണങ്ങൾക്കൊടുവിലാണ് സംഘത്തെ പിടികൂടിയത്.
ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തി നഗരത്തിൽ മോഷണം നടത്തി വന്നിരുന്ന സംഘമാണ് പിടിയിലായത്. കടവന്ത്ര, പാലാരിവട്ടം, എറണാകുളം നോർത്ത്, എളമക്കര എന്നീ സ്റ്റേഷൻ പരിധികളിലായി ആറ് വീടുകളാണ് മൂന്നംഗ സംഘം കൊള്ളയടിച്ചത്. തുടർച്ചയായി 4 ദിവസം മോഷണം തുടർന്നു. പകൽ സമയം ആളുകൾ ഇല്ലാത്ത വീടുകൾ കേന്ദ്രികരിച്ചായിരുന്നു മോഷണം.
മോഷണം പതിവായതോടെ കൊച്ചി സിറ്റി പോലീസിന്റെ ഉറക്കം കെട്ടു. ഇതോടെയാണ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. ഉത്തരേന്ത്യാക്കാർ എന്ന സംശയത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഉത്തരാഖണ്ഡ് സ്വദേശി മിന്റു വിശ്വാസ് ഡൽഹി സ്വദേശി ഹരിച്ചന്ദ്ര, ഉത്തർപ്രദേശ് സ്വദേശി ചന്ദ്രഭാൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരിൽ നിന്നും 411 ഡോളറും 4 മൊബൈൽ ഫോണുകളും 70000 രൂപയും 20 പവൻ സ്വർണവും 2 വാച്ചുകളും കണ്ടെടുത്തു.
മോഷണ സംഘം കൊച്ചിയിൽ ഒരു ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. ഫെബ്രുവരി മാസത്തിൽ കൊള്ള സംഘത്തിലെ ഒരാൾ കൊച്ചിയിൽ എത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിമാന മാർഗ്ഗമാണു സംഘം കൊച്ചിയിലേക്ക് വന്നിരുന്നത്.
Comments