പെൺകുട്ടികളാണെങ്കിൽ യൂ കട്ട്, വി കട്ട്, ഫെദർ കട്ട്, ലെയർ കട്ട് ഇനി ആൺകുട്ടികളാണെങ്കിൽ ക്ലാസിക് സ്പൈക്ക് മുതൽ സെഡ് സ്ലിക്കും കേർളി ഷാഗും ഉൾപ്പെടെയുളള സ്‌റ്റൈലുകൾ. ഈ പറഞ്ഞതൊക്കെ പല തരത്തിലുളള സ്‌റ്റൈലൻ ഹെയർ കട്ട് രീതികളാണ്… ശൂ….. ഇവിടെ പറഞ്ഞതിരിക്കട്ടെ…. ഉത്തരകൊറിയയിലെങ്ങാനും ആയിരുന്നെങ്കിൽ പിന്നെ നമ്മൾ അകത്താണ്. കാരണം എന്താണെന്നല്ലേ ? അവിടെ സർക്കാർ നിർദ്ദേശിച്ച 28 സ്‌റ്റൈലുകളുണ്ട്… ആ രീതികളിൽ മാത്രമേ മുടിവെട്ടാൻ പാടുളളൂ…. അല്ലെങ്കിൽ ….. അല്ലെങ്കിൽ പിന്നെന്താ ജയിലിൽ പോയി കിടക്കേണ്ടി വരും ബാക്കി കാലം
——————
ഇഷ്ടമുള്ള രീതിയിൽ മുടി മുറിച്ച് നടക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാൽ ഉത്തരകൊറിയയിൽ ഇഷ്ടത്തിന് മുടി മുറിച്ചാൽ ശിഷ്ടകാലം ജയിലിൽ കിടക്കാം…. എത്ര സിംപിളായ ശിക്ഷ അല്ലേ ? 28 ഹെയർ കട്ടുകൾക്ക് ആണ് ഉത്തരകൊറിൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. സർക്കാരിന്റെ നിയമ പ്രകാരം സ്ത്രീകൾക്ക് 18 തരത്തിലും, പുരുഷന്മാർക്ക് ഏഴ് തരത്തിലും മുടി മുറിയ്‌ക്കാം. ഇതല്ലാതെ മറ്റെന്തെങ്കിലും തരത്തിൽ മുടി മുറിച്ചാൽ ശിക്ഷ ഉറപ്പാണ്.
പ്രസിഡന്റ് കിംഗ് ജോംഗ് ഉൻ തന്നെയാണ് രാജ്യത്ത് വിചിത്രമായ നിയമം നടപ്പിലാക്കിയത്. എല്ലാ ബാർബർഷോപ്പുകളിലും അനുവദനീയമായ ഹെയർ സ്റ്റൈലുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
18 തരം ഹെയർ സ്റ്റൈലുകൾ സ്ത്രീകൾക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായത്തിന് അനുസരിച്ച് സ്വീകരിക്കാവുന്നവയിൽ വ്യത്യാസം ഉണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകൾ മുടി നന്നായി ചെറുതാക്കി വേണം മുറിക്കാൻ. എന്നാൽ വിവാഹം കഴിയാത്ത സ്ത്രീകൾക്ക് മുടി നീട്ടി വളർത്താൻ അനുവാദം ഉണ്ട്. ഇവർക്ക് വേണമെങ്കിൽ മുടി ചുരുട്ടുകയോ, നീളത്തിലോ വളർത്താം.
പുരുഷന്മാർക്ക് 5 സെന്റീമീറ്ററിൽ കൂടുതൽ മുടി വളർത്തുന്നതിന് നിരോധനം ഉണ്ട്. എന്നാൽ രണ്ട് ഇഞ്ചിൽ താഴെയായി മുടി വെട്ടിച്ചുരുക്കാനും പാടില്ല. വൃദ്ധന്മാർക്ക് തലമുടി ഏഴ് സെന്റീമീറ്റർവരെ വളർത്താം.
ഭരണാധികാരിയായ കിം ജോംഗ് ഉന്നിന്റേത് പോലുള്ള ഹെയർ സ്‌റ്റൈൽ ആർക്കും ഇല്ലെന്നതാണ് ഏറ്റവും വിചിത്രം. അദ്ദേഹത്തിന്റെ ഹെയർ സ്‌റ്റൈലിൽ മാറ്റം വരുത്തിയാകും മറ്റുള്ളവർക്ക് ബാർബർമാർ മുടിവെട്ടി നൽകുക. അതുകൊണ്ട് തന്നെ കിംഗ് ജോംഗ് ഉന്നിന്റെ തലമുടി ഉത്തരകൊറിയയിൽ അധികാരത്തിന്റെ ചിഹ്നം കൂടിയാണ്.
മുടി നീട്ടി വളർത്തി നടക്കുന്നവർ ഉത്തര കൊറിയക്കാർക്കിടയിൽ മടിയന്മാരും, വീടില്ലാവരും ആണ്. സ്പൈക്ക് തലമുടിയുമായി നടന്നാൽ തലപോകും. വിപ്ലവകാരികളാണ് ഇത്തരത്തിൽ സ്പെക്ക് ചെയ്ത മുടിയുമായി നടക്കുകയെന്നാണ് ഉത്തരകൊറിയൻ ഭരണകൂടം പറയുന്നത്. അതുകൊണ്ടുതന്നെ ഹെയർസ്റ്റൈൽ സ്‌പൈക്ക് ആക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാണ്. പെൺകുട്ടികൾക്ക് പോണി ടെയിൽ കെട്ടുന്നതിനും രാജ്യത്ത് നിരോധനം ഉണ്ട്. പോണി ടെയിൽ ആൺകുട്ടികളെ പ്രലോഭിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ഹെയർ സ്‌റ്റൈലിന്റെ കാര്യത്തിൽ മാത്രമല്ല. വസ്ത്രം ധരിക്കുന്നതിനുൾപ്പെടെ നിയന്ത്രണം ഉണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകൾ മുട്ടുവരെ ഇറക്കമുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ അയഞ്ഞതും നീളമുള്ള വസ്ത്രങ്ങളുമാണ് വിവാഹം കഴിയാത്ത പെൺകുട്ടികൾ ധരിക്കേണ്ടത്. കഴിഞ്ഞ വർഷം ശരീരത്തോട് ചേർന്നു കിടക്കുന്ന ജീൻസുകൾ നിരോധിച്ചതും, മൂക്ക് കുത്തുന്നതിനേർപ്പെടുത്തിയ വിലക്കും ഏറെ ചർച്ചയായിരുന്നു. മുതലാളിത്ത വ്യവസ്ഥയോടുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണങ്ങളും നിരോധനങ്ങളും എന്നാണ് ഉത്തരകൊറിയൻ ഭരണകൂടം പറയുന്നത്
Comments