ന്യൂഡൽഹി: ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ ഇലോൺ മസ്‌കിന്റെ വാഹന നിർമ്മാണ കമ്പനി ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയെ ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും വിൽപ്പന നടത്താനും കയറ്റുമതി ചെയ്യാനും സ്വാഗതം ചെയ്യുന്നു എന്നാൽ ചൈനയിൽ നിന്ന് നിർമ്മിച്ച കാറുകൾ ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ചൈനയിൽ ടെസ്ല കാറുകൾ നിർമ്മിക്കാനും ഇന്ത്യയിൽ വിൽക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമായിരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റെയ്‌സിന 2022 സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ ഒരു വലിയ വിപണിയാണ്. കയറ്റുമതി ലഭ്യത ഇവിടെയുണ്ട്. ഇന്ത്യയിൽ നിന്ന് ടെസ്ല കാറുകൾ കയറ്റുമതി ചെയ്യാൻ മസ്‌കിന് കഴിയും, അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ വന്ന് ഇവിടെ നിർമ്മാണം നടത്തണമെന്നാണ് അദ്ദേഹത്തോടുള്ള ഞങ്ങളുടെ അഭ്യർത്ഥന. ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇവിടെ കാർ നിർമ്മിക്കാനുള്ള എല്ലാ സൗകര്യമുണ്ടായിരിക്കും. കച്ചവടക്കാർ ലഭ്യമാണ്. ഞങ്ങൾക്ക് എല്ലാത്തരം സാങ്കേതിക വിദ്യകളും ഉണ്ട്, അതുകൊണ്ട് തന്നെ ചെലവ് കുറയ്‌ക്കാൻ മസ്‌കിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ടെസ്ല പോലുള്ള ബ്രാൻഡുകൾക്ക് ഇന്ത്യയിൽ മത്സര വിലയിൽ വിൽക്കാൻ കഴിയുന്ന തരത്തിൽ പുതിയ സാങ്കേതികവിദ്യകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഇറക്കുമതി തീരുവ സർക്കാർ കുറയ്‌ക്കുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മറുപടി.
അതേസമയം ഇന്ത്യയിൽ ടെസ്ല കാറുകൾ വിൽക്കുന്നതിന് ഇറക്കുമതി തീരുവയിൽ ഇളവ് നൽകാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.ഇക്കാര്യത്തിൽ മസ്‌കിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെസ്ലയ്‌ക്കും ഇന്ത്യയ്‌ക്കും ഒരു നല്ല സാഹചര്യമാണ്. ഞങ്ങൾക്ക് എല്ലാ സ്പെയർ പാർട്സുകളും ഉണ്ട്. കൂടാതെ നിരവധി ഇന്ത്യൻ ബ്രാൻഡുകൾ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ടെസ്ല കാറുകൾ നിർമ്മിക്കുന്നത് എളുപ്പമാകും, അദ്ദേഹത്തിന് നല്ല ലാഭവും ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments