തിരുവനന്തപുരം: ‘ഗുജറാത്ത് മോഡൽ’ പഠിക്കാനുള്ള കേരള സർക്കാർ സംഘത്തിന്റെ ഗുജറാത്ത് സന്ദർശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ഇത്തരമൊരു തീരുമാനം സംസ്ഥാന സർക്കാരെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പതിനാല് വർഷം മുൻപ് താൻ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗുജറാത്ത് മോഡൽ കണ്ട് പഠിക്കണമെനന് കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് അകത്തും പുറത്തും ശക്തമായി പറഞ്ഞ ഒരാളായിരുന്നു താൻ. അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തിൽ ഉണ്ടായിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുജറാത്തന്റെ സമസ്ത മണ്ഡലങ്ങളിലും മാതൃകാപരമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇപ്പോഴത്തെ തീരുമാനത്തെ വൈകിവന്ന ബുദ്ധി എന്ന് വിമർശിക്കാനല്ല ഉള്ളിൽ തട്ടി അഭിനന്ദിക്കാനാണ് തയ്യാറാകുന്നത്. ഗുജറാത്തിൽ മാത്രം പോയാൽ പോര വേണമെങ്കിൽ പിണറായി വിജയന്റെ ഭരണത്തിന് കീഴിലുള്ള കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഒരു സംഘത്തെ യോഗി ആദിത്യനാഥിന്റെ ഭരണത്തിലുള്ള യു.പിയിലേക്ക് കൂടി അയക്കണമെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂരിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ വികസനങ്ങൾ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവിച്ചതിനെ തുടർന്നാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടി പുറത്താക്കുന്നത്. ഹർത്താൽ വിരുദ്ധ പ്രസ്താവന നടത്തിയതും മതപരമായ ചടങ്ങുകളിൽ പരസ്യമായി പങ്കെടുത്തതും വിവാദമായിരുന്നു. പിന്നാലെയാണ് എപി അബ്ദുള്ളക്കുട്ടിയെ പുറത്താക്കുന്നത്.
Comments