യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചശേഷം പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധമൊക്കെ വാചകമടിയിൽ ഒതുങ്ങിയതായി റിപ്പോർട്ട്. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം ആദ്യ രണ്ട് മാസങ്ങളിൽ ജർമ്മനി റഷ്യൻ വാതകത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി തുടരുന്നു. റഷ്യയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ജർമ്മനി മാത്രം 10 ബില്യൺ ഡോളറിന്റെ വാതകം വാങ്ങിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതകം, ഊർജ്ജ കയറ്റുമതിയുടെ 71 ശതമാനം വഹിക്കുന്നുവെന്നാണ്. ഇത് ഏകദേശം 44 ബില്യൺ യൂറോയാണ്(ഏകദേശം 3.5 ലക്ഷം കോടി രൂപ). പ്രതിമാസ വ്യാപാര റിപ്പോർട്ടുകൾ, കപ്പലുകളുടെ ചലനം എന്നിവയിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ ഗ്യാസ് വിതരണത്തിൽ നിന്ന് ഏകദേശം 66.5 ബില്യൺ ഡോളർ(അഞ്ച് ലക്ഷം കോടി) വരുമാനം നേടിയിട്ടുണ്ട്.
റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കുമെന്ന് ഉന്നത ജർമ്മൻ മന്ത്രിമാർ പരസ്യമായി അവകാശപ്പെട്ട സമയത്താണ് റിപ്പോർട്ട് പുറത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യൻ എണ്ണ ഉപേക്ഷിക്കാൻ ബെർലിൻ ‘വളരെ അടുത്ത്’ എത്തിയതായി ഈ ആഴ്ച ആദ്യം ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ പ്രവർത്തന മന്ത്രി റോബർട്ട് ഹാബെക്ക് പ്രസ്താവിച്ചിരുന്നു.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് റഷ്യൻ ഫോസിൽ ഇന്ധന വാങ്ങലുകളിൽ നിന്ന് സ്വയം ‘മോചിതരാകാൻ’ അദ്ദേഹം ആവശ്യപ്പെട്ടു. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കും ഹബെക്കിന്റെ നിലപാട് ആവർത്തിച്ചു. ‘ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റഷ്യൻ ഇറക്കുമതി അവസാനിപ്പിക്കാൻ’ ബെർലിൻ ശ്രമിക്കുന്നതായി അവർ വ്യക്തമാക്കി.
റഷ്യ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം ബുധനാഴ്ച നിർത്തിവച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് വന്നത്. ഇന്ധനവും ഊർജ വിതരണവും ലഭിക്കുന്നതിന് ‘സൗഹൃദമല്ലാത്ത’ രാജ്യങ്ങൾക്ക് റഷ്യൻ കറൻസിയിൽ പണം നൽകേണ്ടിവരുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞതിന് അനുസൃതമായിരുന്നു ഈ ആവശ്യം.
വിലക്കയറ്റം കാരണം കണക്കുകൾ വിശ്വസനീയമാണെന്ന് ജർമ്മൻ വിദഗ്ധൻ പറയുന്നു
ഇന്ധനവില കുത്തനെയുള്ള വർധനവാണ് പേയ്മെന്റ് തുക ഉയരാൻ കാരണമെന്ന് ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ചിലെ മുതിർന്ന ഊർജ വിദഗ്ധൻ ക്ലോഡിയ കെംഫെർട്ട് വിശദീകരിച്ചു. 2021ൽ ജർമ്മനി അതിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 35 ശതമാനം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. ഏകദേശം 100 ബില്യൺ യൂറോ (മൊത്തം കൽക്കരി, എണ്ണ, വാതകം എന്നിവയുടെ) വാങ്ങലുകളുടെ നാലിലൊന്ന് മോസ്‌കോയിലേക്ക് നൽകി.
അതേസമയം, റിപ്പോർട്ടിൽ പ്രവചിക്കുന്ന ഗ്യാസ് ഇറക്കുമതിയിലെ വർദ്ധനവിനെക്കുറിച്ച് പ്രതികരിക്കാൻ ജർമ്മൻ സർക്കാർ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റഷ്യയിൽ നിന്ന് കൽക്കരി, എണ്ണ, വാതകം എന്നിവ വാങ്ങുന്ന കമ്പനികളിൽ നിന്നാണ് എസ്റ്റിമേറ്റ് ലഭിക്കേണ്ടത്. ജർമ്മനി വർഷങ്ങളായി തങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും റഷ്യൻ വാതകത്തെ അമിതമായി ആശ്രയിക്കുന്നതിൽ മറ്റ് രാഷ്‌ട്രങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ട്.
Comments