ബെംഗളൂരു: ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധർ. കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി രണ്ട് ഡോസുകൾസ്വീകരിച്ചതിന് ശേഷം ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് നിലവിൽ 9 മാസമാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ഇത് 6 മാസമായി കുറയ്‌ക്കണമെന്ന് ബെംഗളൂരുവിലെ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രാകേഷ് മിശ്ര ആവശ്യപ്പെട്ടു.
ഒമ്പത് മാസം പൂർത്തിയാകുന്നതിന് മുമ്പ് ബൂസ്റ്റർ ഡോസ് നൽകുകയാണെങ്കിൽ അത് നല്ല തീരുമാനമാണ്. ഇടവേള 5-6 മാസമായി ചുരുക്കണം. വാക്‌സിൻ ലഭ്യമാണെങ്കിൽ അത് എത്രയും വേഗം ഉപയോഗിക്കണമെന്നും രാകേഷ് മിശ്ര ആവശ്യപ്പെട്ടു. ഇന്ത്യയിൽ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നിരുന്നാലും പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം വരുത്തരുതെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
രാജ്യത്തെ വാക്‌സിനേഷൻ പ്രോഗ്രാം ശക്തമാണ്. അർഹതപ്പെട്ട മിക്കവർക്കും രണ്ട് ഡോസുകൾ ലഭിച്ചുകഴിഞ്ഞു. കുട്ടികൾ വാക്‌സിൻ സ്വീകരിച്ച് വരികയാണ്. മുതിർന്നവർ ബൂസ്റ്റർ ഡോസിലേക്കും കടന്നു. രോഗബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കും. എങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ നിരക്ക് കുറവാണ്. എന്നാൽ വൈറസ് വ്യാപിക്കുന്നതിനുളള സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ നാലാം തരംഗത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments