ഇസ്ലാമാബാദ് : ആഗോള ഭീകരനും ലഷ്കർ ഇ ത്വായ്ബ ഭീകര സംഘടനയടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന് പാക് കോടതി 33 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. പാകിസ്താൻ സർക്കാരിന്റെ കുടക്കീഴിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന കൊടുംഭീകരനെ കോടതി ശിക്ഷിച്ചപ്പോൾ ഇത്രയും കാലം ഇയാൾ എവിടെയായിരുന്നു എന്ന ചോദ്യമാണ് ഉയർന്നത്. എന്നാൽ നാല് വർഷം പാകിസ്താൻ ഭരിച്ച് ജനങ്ങളെ പട്ടിണിയിലാക്കിയ ഇമ്രാൻ ഖാന്റെ സംരക്ഷണയിലായിരുന്നു ഈ കൊടും ഭീകരൻ എന്ന വിവരം നേരത്തേ പുറത്തുവന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളും ഭീകര സംഘടനകൾക്കായി ഫണ്ടിംഗും നടത്തിയ ഹാഫിസ് സയീദ് ഒളിച്ചിരുന്നത് പാക് മണ്ണിൽ ഇമ്രാന്റെ മൂക്കിന് താഴെയാണ്. ഇയാൾക്കെതിരെ അമേരിക്ക തെളിവുകൾ നിരത്തിയിട്ടും കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും സയീദിനെ വിട്ടുനൽകാൻ പാക് സർക്കാർ തയ്യാറായിരുന്നില്ല. അതു മാത്രമല്ല, അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ പിടിച്ചെടുത്തത് സയീദിന് ഇരട്ടി ബലമായി.
താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ സയീദിന്റെ അനുബന്ധ ഭീകര സംഘടനകൾ പാകിസ്താനിൽ പൊതുപരിപാടികളും സമ്മേളനങ്ങളും നടത്തി. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ഉന്നതർ ഉൾപ്പെടെ ഈ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഹാഫിസ് സയീദിന്റെ പ്രവചനം പോലെ മുജാഹിദ്ദുകൾ അഫ്ഗാനിസ്ഥാനെ അമേരിക്കയുടെ കയ്യിൽ നിന്നും മോചിപ്പിച്ചെന്നും ഇനി കശ്മീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കുമെന്നും പരിപാടിയിൽ പങ്കെടുത്ത ഒരു കുട്ടി പറഞ്ഞു. ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച് കൊല്ലപ്പെട്ട തന്റെ സഹോദരനെപ്പോലെ താനും കൈയ്യിൽ തോക്കേന്തും എന്നാണ് അവൻ ജനങ്ങളോടന്ന് പറഞ്ഞത്. പാകിസ്താനിൽ സയീദിന്റെ ശക്തി പ്രദർശനം കൂടിയായിരുന്നു ഇത്.
തീവ്ര ഇസ്ലാമിസ്റ്റും കശ്മീരിലെ വിഘടനവാദി നേതാവുമായ സയീദ് അലി ഷാ ഗിലാനിയുടെ ബന്ധുവായ സയീദ് മുജാഹിദ് ഗിലാനിയും പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ജമ്മു കശ്മീരിൽ കലാപം സൃഷ്ടിക്കണമെന്നും സംസാരിച്ചാൽ ഒരിക്കലും സ്വതന്ത്ര്യം ലഭിക്കില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. സ്വതന്ത്ര്യം ആരും തളികയിൽ കൊണ്ട് തരില്ല, അത് തട്ടിയെടുക്കേണ്ടതാണ്, തോക്ക് കൊണ്ട് നമ്മളത് നേടണമെന്നും ഇയാൾ പരിപാടിയിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ സർക്കാർ ഭീകരർക്ക് എത്രമാത്രം പിന്തുണ നൽകുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു അത്.
ഇമ്രാൻ ഖാന്റെ പാർട്ടിയായിരുന്ന തെഹ്രീക് ഇൻസാഫിന്റെ മുതിർന്ന നേതാവ് ഹാഫിസ് സയീദിന് പരസ്യമായി പിന്തുണയറിയിച്ചതും ലോക രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങൾക്ക് വഴിവെച്ചു. ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്നും താഴെ ഇറങ്ങിയതോടെയാണ് സയ്യീദിന്റെ കുരുക്ക് മുറുകുന്നത്.
Comments