കാബൂൾ : റംസാൻ പ്രാർത്ഥനയ്‌ക്കിടെ കാബൂളിലെ മസ്ജിദിൽ ഉണ്ടായ സ്‌ഫോടനത്തിൽ 60 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 10 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും 66 പേരുടെ മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് അന്താരാഷാട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെയാണ് കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിൽ ഭീകരാക്രമണം ഉണ്ടായത്.
ചാവേർ ആക്രമണമാണ് നടന്നത് എന്നാണ് പ്രാഥമിക വിവരം. പ്രാർത്ഥിക്കാൻ എത്തിയവർക്കൊപ്പം മസ്ജിദിലേക്ക് നുഴഞ്ഞുകയറിയ ചാവേർ പ്രാർത്ഥനയ്‌ക്കിടെ പൊട്ടിത്തെറിച്ചതാകാമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ 76 പേർക്കാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിവരം.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു മസ്ജിദിൽ സ്‌ഫോടനം ഉണ്ടായത്. സുന്നി വിഭാഗത്തിന്റെ മസ്ജിദ് ആണ് ഖലീഫ സാഹിബ്. ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന. കഴിഞ്ഞ ദിവസവും സമാന രീതിയിൽ കാബൂളിൽ സ്‌ഫോടനം ഉണ്ടായിരുന്നു.
അതേസമയം തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് അമേരിക്കയും, ഐക്യരാഷ്‌ട്ര സഭയും രംഗത്ത് എത്തി. അഫ്ഗാൻ ജനതയുടെ സമാധാനം തകർക്കാനുള്ള നീക്കമാണ് തുടർച്ചയായ ഭീകരാക്രമണങ്ങളെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ സമയത്ത് മസ്ജിദിൽ രണ്ട് യുഎൻ പ്രതിനിധികളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
Comments