രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ കേരള ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്തിലെ സമഗ്ര വികസനം നേരിൽ കണ്ട് വിലയിരുത്തി. ഗുജറാത്ത് സർക്കാരിന്റെ ‘സിഎം ഡാഷ്ബോർഡ്’ സംവിധാനത്തെ അദ്ദേഹം പ്രശംസിച്ചു. ഇത് പൊതു സേവനങ്ങളുടെ നിർവഹണം ഫലപ്രദമായി നിരീക്ഷിക്കാൻ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
55,000 സ്‌കൂളുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായ വിദ്യാ സമീക്ഷ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയിലാണ് തത്സമയ ഡാറ്റ പ്രദർശിപ്പിക്കുന്ന വലിയ സ്‌ക്രീൻ അടങ്ങുന്ന സിഎം ഡാഷ്ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നല്ല ഭരണരീതികളെ കുറിച്ച് പഠിക്കാനാണ് കേരള ചീഫ് സെക്രട്ടറി എത്തിയതെന്ന് ഗുജറാത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുജറാത്ത് സർക്കാരിന്റെ അറിയിപ്പ് പ്രകാരം, ഡാഷ്ബോർഡ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനം മനസിലാക്കാൻ ജോയിയും സംഘവും മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം ഉദ്യോഗസ്ഥ സംഘം അവിടെ ചിലവഴിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭത്തെ കേരള ചീഫ് സെക്രട്ടറി പ്രശംസിക്കുകയും ഗുണഭോക്താക്കളിൽ നിന്ന് നേരിട്ട് ഫീഡ്ബാക്ക് നേടുന്ന സംവിധാനം നല്ല ഭരണത്തിന് പുതിയ മാനം നൽകുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
”സർവീസ് ഡെലിവറി നിരീക്ഷിക്കാൻ ഗുജറാത്ത് സർക്കാർ സ്വീകരിക്കുന്ന ഈ സംവിധാനം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനോട് നിർദേശിച്ചിരുന്നു. ഇത്പ്രകാരമായിരുന്നു ചീഫ്‌സെക്രട്ടറിയുടെ സന്ദർശനം. മുഖ്യമന്ത്രിയുടെ ഈ ഡാഷ്ബോർഡ് സംരംഭം മനസിലാക്കാനാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് ചിഫ്‌സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
ഡാഷ്ബോർഡ് ഉപയോഗിച്ച് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും സംസ്ഥാന ഗതാഗതം, തെരുവ് വിളക്കുകൾ, കുടിവെള്ള വിതരണം തുടങ്ങിയ വിവിധ പദ്ധതികളും അടിസ്ഥാന സേവനങ്ങളും നടപ്പിലാക്കുന്നത് മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാനാകും. എല്ലാ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്നും സിസ്റ്റം ഡാറ്റ ആക്‌സസ് ചെയ്യാനാവും. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് വില്ലേജ് തലം വരെയുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ വിളിച്ച് ഇടപെടാം.
2021ൽ കൊറോണ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോൾ, ഡാഷ്ബോർഡ് വഴി ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ ലഭ്യത മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാമായിരുന്നു. പിന്നീട്, പ്രതിനിധി സംഘം വിദ്യാ സമീക്ഷ കേന്ദ്രമായ ഗാന്ധിനഗറിലെ സ്‌കൂളുകൾക്കായുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിച്ചു.
കേരളത്തിൽ സമാനമായ ഒരു കേന്ദ്രം സ്ഥാപിക്കാൻ ചീഫ്‌സെക്രട്ടറി ആഗ്രഹം പ്രകടിപ്പിച്ചതിനാൽ, സോഫ്റ്റ്വെയറും സാങ്കേതികവിദ്യയും നൽകാൻ ഗുജറാത്ത് സർക്കാർ സമ്മതിച്ചു. പ്രതിനിധി സംഘം ഏകദേശം ഒരു മണിക്കൂറോളം കേന്ദ്രത്തിൽ ചെലവഴിക്കുകയും വീഡിയോ വാൾ സംവിധാനത്തിലൂടെ അധ്യാപകരുമായി സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 18ന് സെന്റർ സന്ദർശിച്ചിരുന്നു. സെന്റർ വഴി പ്രതിവർഷം 55,000 സർക്കാർ സ്‌കൂളുകളിൽ നിന്ന് ഡാറ്റാ സെറ്റുകൾ ശേഖരിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യുന്നു.
”തങ്ങൾ ഇപ്പോൾ ഡാഷ്ബോർഡ് നിരീക്ഷണ സംവിധാനം കണ്ടു. സേവനങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റുമുള്ള മികച്ചതും സമഗ്രവുമായ സംവിധാനമാണിതെന്ന് കേരള ചീഫ് സെക്രട്ടറി വിപി ജോയ് പറഞ്ഞു. വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2019ൽ ആരംഭിച്ച ഡാഷ്ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ രണ്ടംഗ സംഘത്തെയാണ് അയച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതലയുള്ള സ്റ്റാഫ് ഓഫീസർ ഉമേഷ് ഐഎഎസാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു അംഗം.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഗുജറാത്ത് മോഡൽ പഠിക്കാൻ രണ്ടംഗ സംഘത്തെ അയക്കാൻ തീരുമാനിച്ചത്. കേരളത്തിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി വി ജോയിയും ഉമേഷും ഗുജറാത്തിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ചീഫ് സെക്രട്ടറി കേരളത്തിൽ തിരിച്ചെത്തി. അദ്ദേഹം ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് മുഖ്യമന്തിക്ക് സമർപ്പിക്കും.
Comments