പുതിയ ചിത്രം ഒറ്റക്കൊമ്പനു വേണ്ടി സുരേഷ് ഗോപി അവതരിപ്പിച്ച ‘കട്ട താടി’ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കുറുവച്ചൻ എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ലുക്കായിരുന്നു ഇത്. ഈ ലുക്കിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരാൾ നടത്തിയ പരാമർശത്തിന് മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയും വൈറൽ ആയിരുന്നു. ഇപ്പോൾ കഥാപാത്രത്തിനുവേണ്ടി കൊണ്ടുനടന്ന താടി ഒഴിവാക്കി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
രാജ്യസഭാ എംപി എന്ന നിലയിൽ തന്റെ കാലാവധി പൂർത്തിയാക്കുന്നതിൽ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രവും ചേർത്തിരിക്കുന്നത്. ലുക്കിനെ പരിഹസിച്ചവർക്കുള്ള പരോക്ഷമായ മറുപടിയും പോസ്റ്റിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്. ‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി’ എന്നാണ് സുരേഷ് ഗോപി തന്റെ താടിയെ വിശേഷിപ്പിച്ചത്.
‘ഒരു രാജ്യസഭാ എംപി എന്ന നിലയിൽ ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടർച്ചയായ പിന്തുണ കൊണ്ട് എന്റെ കൈകൾക്ക് കരുത്തും എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ്’ സുരേഷ് ഗോപി കുറിച്ചു.
മാത്യു തോമസ് പാലമൂട്ടിൽ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ ഒരു മാസ് എന്റർടൈനെറായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കട്ടത്താടിവെച്ചുള്ള കലിപ്പൻ ലുക്ക് നേരത്തെ വൈറലായിരുന്നു. മുകേഷ്, ജോജു ജോർജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്.
പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് ഒട്ടേറെ തവണ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് ഒറ്റക്കൊമ്പൻ. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷിബിൻ ഫ്രാൻസാണ് ഒറ്റക്കൊമ്പന്റെ തിരക്കഥ ഒരുക്കുന്നത്. അറ്റാക്ക് ടു ഡിഫൻഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പുലിമുരുകന് ഛായാഗ്രഹണം നിർവ്വഹിച്ച ഷാജികുമാറാണ് ഒറ്റക്കൊമ്പനും ക്യാമറ ഒരുക്കുന്നത്.
Comments