ഭോപ്പാൽ: മുസ്ലീം സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എല്ലാ മുസ്ലീം സ്ത്രീകൾക്കും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് രൂപീകരിക്കാൻ ഉന്നതതല സമിതി ഉടൻ രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ഹിമന്ത എത്തിയത്.
‘ഏകീകൃത സിവിൽ കോഡ് എല്ലാവർക്കും നടപ്പാക്കണമെന്ന അഭിപ്രായമാണുള്ളത്. ഒരു മുസ്ലീം സ്ത്രീയും തന്റെ ഭർത്താവ് മൂന്ന് ഭാര്യമാരെ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. ഇതിനെ കുറിച്ച് ഏതെങ്കിലും മുസ്ലീം സ്ത്രീകളോട് തന്നെ ചോദിച്ച് നോക്കൂ. ഏകീകൃത സിവിൽ കോഡ് എന്റെ വിഷയമല്ല, എന്നാൽ ഇത് മുസ്ലീം സ്ത്രീകളുടെ മൊത്തം പ്രശ്‌നമാണ്. മുത്വലാഖ് നിരോധിച്ചത് പോലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം’ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ ചില മുസ്ലീം സംഘടനകൾ എതിർത്തിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സർക്കാരുകളാണ് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി എത്തിയത്. നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും ഏകീകൃത സിവിൽ കോഡ് എന്നത് വളരെ മികച്ച തീരുമാനമാകുമെന്നും ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
യൂണിഫോം സിവിൽ കോഡ് നല്ല തീരുമാനമാണെന്ന് കരുതുന്നു. ഹിമാചൽ പ്രദേശിന്റെ പശ്ചാത്തലത്തിൽ എപ്രകാരമാണ് നിയമം നടപ്പിലാക്കാൻ കഴിയുക എന്നത് പരിശോധിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നുമാണ് ജയ്റാം ഠാക്കൂർ പറഞ്ഞത്. സമാനമായ അഭിപ്രായമാണ് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും മുന്നോട്ട് വെച്ചത്.
Comments