ചണ്ഡിഗഢ്: പഞ്ചാബ് മലർകോട്ലയിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസിന് പുറത്ത് ഖലിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് ഫോർ ജസ്റ്റിസ്. പതാക ഉയർത്തിയത് തങ്ങളാണെന്ന് ഖലിസ്ഥാനി ഗുർപത്വന്ത് സിംഗ് പന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏപ്രിൽ 29നായിരുന്നു കമ്മീഷ്ണറുടെ ഓഫീസിന് മുൻപിൽ ഖലിസ്ഥാൻ പതാക ഭീകരവാദികൾ നാട്ടിയത്.
ഖലിസ്ഥാൻ ദിനത്തോടനുബന്ധിച്ചാണ് പതാക നാട്ടിയതെന്ന് വീഡിയോയിൽ ഗുർവത്വന്ത് സിംഗ് പറയുന്നു. ഭഗവന്ത് മാൻ സർക്കാരിനുള്ള സന്ദേശമാണിതെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാനുള്ള ഖാലിസ്ഥാൻ ഹിതപരിശോധനയുടെ തീയതി അവസാനിക്കുകയാണെന്നും സന്ദേശത്തിൽ ഭീഷണി മുഴക്കുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കമ്മീഷ്ണർ ഓഫീസിന് പുറത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നു. സംഭവത്തിന്റെ തീവ്രത മനസിലാക്കാതെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയിലെ കുരുക്ഷേത്ര പോലീസ് സ്റ്റേഷന് മുന്നിലും സമാനമായ രീതിയിൽ പതാക നാട്ടിയിരുന്നു.
Comments