എറണാകുളം : പീഡന കേസിൽ ആരോപണം നേരിടുന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ച് താരസംഘടനയായ അമ്മ. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നന്നും വിജയ് ബാബുവിനെ അമ്മ ഒഴിവാക്കി. നടന്റെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. കേസ് തീരും വരെ വിജയ് ബാബുവിനെ മാറ്റി നിർത്താനാണ് തീരുമാനം. നിരപരാധിത്വം തെളിയുംവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ചൂണ്ടിക്കാട്ടി വിജയ് ബാബു കത്തയച്ചിരുന്നതായി സംഘടന അറിയിച്ചു.
നടിയെ വിജയ് ബാബു പീഡിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ ശക്തമായ നടപടി വേണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ഞായറാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കിയതായി സംഘടന അറിയിച്ചത്.
നിലവിൽ നടിയുൾപ്പെടെ രണ്ട് പേരാണ് വിജയ് ബാബുവിനെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത്. ഇതിൽ നടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു. ഇതിനിടെയാണ് വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ മറ്റൊരു യുവതിയും ആരോപണം ഉയർത്തിയത്. നിലവിൽ ദുബായിലേക്ക് കടന്ന നടനെ തിരികെ കൊണ്ട് വന്ന അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Comments