ന്യൂഡൽഹി: പാകിസ്താനിൽ മെഡിക്കൽ പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വിലക്കുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ. വിസയും യാത്രാ രേഖയുമായി പാകിസ്താനിലേക്ക് പോയി പഠനം നടത്തിയ 17 ഇന്ത്യൻ യുവാക്കളാണ് തീവ്രവാദികളായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ടത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. പാകിസ്താനിലെ എംബിബിഎസ് അടക്കുമുള്ള കോഴ്സുകൾ ഭീകരരെ റിക്രൂട്ട് ചെയ്യാനുള്ള ചാരസംഘടനയായ ഐഎസ്ഐയുടെ മാർഗ്ഗമാണെന്നും യുവാക്കൾ കരുതിയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അടുത്തിടെ ഇന്ത്യയിൽ നിന്നുള്ളവർ പാകിസ്താനിൽ നിന്നും പഠനം നടത്തരുതെന്ന് യുജിസിയും എഐസിടിഇയും മാർഗ്ഗ നിർദ്ദേശം നൽകിയത് ഈ വിവരത്തെ തുടർന്നാണ്. 2015 മുതലാണ് പാകിസ്താൻ ഈ രീതി പിന്തുടരുന്നത്. അന്ന് മുതൽ ധാരാളം ചെറുപ്പക്കാർ ഉപരിപഠനത്തിനോ ബന്ധുക്കളെ കാണാനോ വിവാഹ ആവശ്യങ്ങൾക്കോ വേണ്ടി പാകിസ്താൻ സന്ദർശിക്കാൻ യാത്രാരേഖകൾ വാങ്ങിയതായും അധികൃതർ പറഞ്ഞു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ പലരും കശ്മീരിൽ നിന്നും ഈ ആവശ്യങ്ങൾക്ക് പോയ യുവാക്കളാണെന്ന് അധികൃതർ പറയുന്നു. പാകിസ്താനിലെ ഹുറിയത് ഓഫീസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരീക്ഷയിലൂടെ പാകിസ്താനിൽ എംബിബിഎസ് സീറ്റുകൾ തീവ്രവാദ പരിശീലനത്തിന് വിനിയോഗിച്ചതിന് ഹുറിയത്ത് നേതാവിനും മറ്റുള്ളവർക്കുമെതിരെ കശ്മീർ പോലീസിന്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
പാകിസ്താനിലെ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനത്തിന് ഇടയാക്കുന്ന പ്രീ-ക്വാളിഫൈയിംഗ് പരീക്ഷയാണ് എഴുതുന്നതെന്ന് യുവാക്കളെ വിശ്വസിപ്പിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി ഭീകരവാദത്തിലേക്ക് തള്ളിവിടുകയാണ്. ഇത്തരത്തിൽ വിദ്യാഭ്യാസത്തിനായി പാകിസ്താനിലേക്ക് പോയ 17 യുവാക്കളാണ് നിയന്ത്രണ രേഖയിൽ വെച്ചോ അല്ലാതെയോയുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെടുന്നത്.
പുതിയ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനായി ആറാഴ്ചത്തെ പരിശീലന കോഴ്സ് ഉണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ എളുപ്പത്തിൽ ലഭ്യമായ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നവീകരിച്ച സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും യുവാക്കൾക്ക് നൽകും. ദുർബലരായവരേയും പാവപ്പെട്ട കുടുംബങ്ങളിലേയും യുവാക്കളെയാണ് ഇതിനായി പ്രധാനമായും തെരഞ്ഞെടുക്കുന്നത്. കശ്മീരിൽ നിന്നും കാണാതായ യുവാക്കളിൽ കൂടുതലും ഇത്തരത്തിലുള്ളവരാണെന്നും അധികൃതർ പറയുന്നു.
Comments