മുംബൈ: മെയ് മൂന്നിന് മുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ മുഴുവൻ നീക്കം ചെയ്യണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ഇല്ലെങ്കിൽ തന്റെ പാർട്ടി പ്രവർത്തകർ പള്ളിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ സ്ഥാപക ദിനമായ 2022 മെയ് 1ന് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ ഹിന്ദു സഹോദരങ്ങൾക്കും സഹോദരിമാർക്കും അമ്മമാർക്കും നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ടാണ് രാജ് താക്കറെ തന്റെ പ്രസംഗം ആരംഭിച്ചത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉച്ചഭാഷിണികൾ പള്ളികളിൽ നിന്നും വലിച്ച് താഴെയിട്ടില്ലെങ്കിൽ മെയ് നാല് മുതൽ വിവരമറിയുമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ആശങ്കയോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് നാലിനകം ഉച്ചഭാഷിണികൾ നീക്കം ചെയ്യാത്ത പള്ളികൾക്ക് മുന്നിൽ ഇരട്ട മൈക്കുകൾവെച്ച് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകി. തന്റെ പൊതുയോഗം ഔറംഗബാദിൽ മാത്രം അവസാനിക്കുന്നില്ലെന്നും അടുത്തത് മറാത്ത്വാഡയിലും വിദർഭയിലും കൊങ്കൺ, ഖണ്ഡേഷ്, പടിഞ്ഞാറൻ മഹാരാഷ്‌ട്ര മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.
എൻസിപിയ്‌ക്കെതിരേയും രാജ് താക്കറെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഹിന്ദുക്കളോട് അലർജിയുള്ള നേതാവാണ് ശരദ് പവാറെന്നാണ് രാജ് താക്കറെ പറഞ്ഞത്. മഹാരാഷ്‌ട്രയിൽ വിഷം കലർത്തുന്ന ജാതിരാഷ്രീയം കൊണ്ടുവന്നത് ശരദ് പവാറാണെന്നും രാജ് താക്കറെ വ്യക്തമാക്കി.
Comments