തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുവെന്ന മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തലില് മറുപടിയുമായി ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പുറത്തുവരണം. സ്ത്രീയ്‌ക്ക് നീതി ഉറപ്പുവരുത്തിയാലേ സ്ത്രീപക്ഷ കേരളം ഉണ്ടാകൂ. റിപ്പോർട്ടിൽ രണ്ട് വർഷമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് ആശങ്കയുളവാക്കുന്നുവെന്നും ഡബ്ല്യൂസിസി പറഞ്ഞു.
ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഡബ്ല്യൂസിസി അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദ്ദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോരെന്നും ഡബ്ല്യൂസിസി പറഞ്ഞു.
ജനുവരിയിലാണ് റിമ കല്ലിങ്കൽ അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങൾ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്നും ഈ പഠന റിപ്പോർട്ടിന് ശേഷം മാത്രമേ സമഗ്ര നിയമനിർമ്മാണം ആലോചിക്കാനാവൂ എന്നായിരുന്നു അന്ന് പി.രാജീവ് നൽകിയ മറുപടി. ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ കമ്മീഷൻ ഇടപെടണമെന്നുമാണ് വനിതാ കമ്മീഷനോട് ഇവർ ആവശ്യപ്പെട്ടത്. പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, ദീദി, അർച്ചന പദ്മിനി തുടങ്ങിയവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
Comments