മുംബൈ: മൺസൂൺ സീസണിൽ ആറ് കെട്ടിടങ്ങൾ തകർന്ന മുംബൈ മേഖല മറ്റൊരു ദുരന്തത്തിന്റെ അരികിലെന്ന് അധികൃതർ. മൺസൂണിന് മുന്നേ ദുരന്തം ഒഴിവാക്കാനുള്ള വഴി ആലോചിക്കുകയാണ് മുംബൈ മഹാനഗർ നിഗം അധികാരികൾ.
നൂറിനടുത്ത് വർഷം പഴക്കമുള്ള കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഏതു നിമിഷവും തകരാമെന്ന കനത്ത മുന്നറിയിപ്പാണ് വിദഗ്ധർ നൽകിയിട്ടുള്ളത്. അപകട സാദ്ധ്യത മുന്നിൽ കണ്ട് ആയിരക്കണക്കിന് പേർക്ക് നോട്ടീസ് കൊടുത്തത് രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണ് പാർട്ടികൾ.
നിലവിൽ 337 കെട്ടിടങ്ങളാണ് ബിഎംസി സി-വൺ കാറ്റഗറിയിൽ പെടുത്തിയത്. അതീവ അപകടാവസ്ഥയിലെന്നാണ് കണക്കാക്കിയിട്ടുള്ളത്. നഗരപ്രാന്ത പ്രദേശത്തും മുംബൈ നഗരത്തിലെ 70 വൻകെട്ടിടങ്ങളും ഇതിൽപെടും.
തങ്ങളുടെ മുതുമുത്തച്ഛന്മാർ മികച്ച രീതിയിൽ പണിത കെട്ടിടങ്ങളാണെന്നാണ് താമസക്കാരുടെ ഒരു വാദം. തലമുറകളായി കൈമാറി വരുന്ന സ്വത്താണെന്നും മറ്റൊരു സ്വത്ത് തങ്ങൾക്കില്ലെന്നും അവർ പറയുന്നു. താമസക്കാർ ആരും തന്നെ ഒഴിയാൻ തയ്യാറാകുന്നില്ലെന്ന സാങ്കേതിക പ്രശ്നമാണ് അധികൃതർക്ക് മുന്നിലെ തലവേദന.
Comments