അലഹബാദ്: ഒരു ഇന്ത്യൻ സ്ത്രീയ്ക്കും സ്വന്തം ഭർത്താവിനെ ‘ പങ്കുവെയ്‌ക്കാൻ’ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷണം.ഭാര്യയുടെ ആത്മഹത്യയ്‌ക്ക് പ്രേരണ നൽകിയെന്നാരോപിച്ചാണ് വാരണാസി സ്വദേശി സുശീൽ കുമാർ സമർപ്പിച്ച വിടുതൽ അപേക്ഷ തള്ളിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് രാഹുൽ ചതുർവേദിയാണ് ഈ പരാമർശം നടത്തിയത്.
ഒരു ഇന്ത്യൻ സ്ത്രീയും എന്തു സാഹചര്യത്തിലും സ്വന്തം ഭർത്താവിനെ പങ്കുവയ്‌ക്കാൻ തയാറാവില്ല. ഭർത്താവ് അവരുടേത് മാത്രമാണെന്ന ചിന്തയിലാണ് അവർ ജീവിയ്‌ക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കുന്നുവെന്നോ, വിവാഹം കഴിക്കാൻ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. ആ സാഹചര്യത്തിൽ അവരിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ലെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം, അവളുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും കോടതി കൂട്ടിച്ചേർത്തു.2018 സെപ്റ്റംബർ 22ന് സുശീൽ കുമാറിനെതിരെ പോലീസിൽ പരാതി നൽകിയ രണ്ടാം ഭാര്യ പിറ്റേന്ന് ജീവനൊടുക്കുകയായിരുന്നു.
താൻ വിവാഹിതാണെന്ന കാര്യം മറച്ചു വച്ച് സുശീൽ കുമാർ ഇവരെ വിവാഹം കഴിക്കുകയായിരുന്നു.പിന്നീട് സുശീൽ കുമാർ വിവാഹമോചനം നേടാതെ മൂന്നാമതും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയ ശേഷം ജീവനൊടുക്കിയത്. സുശീലിന്റെ മാതാപിതാക്കൾ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. ആദ്യ ഭാര്യയിൽ യുവാവിന് രണ്ട് മക്കളുണ്ട്.
Comments