ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിനുള്ളിൽ കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ സർവ്വേയും വീഡിയോഗ്രഫിയും ആരംഭിച്ചു. ഗ്യാൻവാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ പ്രതിഷേധത്തെ മറികടന്നാണ് മാ ശ്രീനഗർ ഗൗരി സ്ഥലിൽ പരിശോധന നടത്തുന്നത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
കാശി വിശ്വനാഥ്-ഗ്യാൻവാപി മസ്ജിദ് കെട്ടിടത്തിനുള്ളിലെ ശൃംഗർ ഗൗരി ക്ഷേത്രത്തിന്റെ വീഡിയോ പകർത്താൻ വാരാണസിയിലെ സിവില് ജഡ്ജിയാണ് ഉത്തരവിട്ടത്. മസ്ജിദിന്റെ പരിസരത്ത് നിന്ന് വീഡിയോ പകർത്താനാണ് നിർദ്ദേശം നൽകിയത്. എന്നാൽ സർവ്വേയ്‌ക്ക് വേണ്ടി ഒരാളെ പോലും മസ്ജിദിന്റെ പരിസരത്തേക്ക് കടത്തി വിടില്ലെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. ഇതിന് പിന്നാലെയാണ് വൻ സന്നാഹത്തെ വിന്യസിച്ചുകൊണ്ട് സർവ്വേ നടത്താൻ തീരുമാനിച്ചത്.
സർവ്വേയ്‌ക്കെതിരെ പ്രതിഷേധവുമായി കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ആരെയും പ്രവേശിപ്പിക്കില്ലെന്നും ജുഡീഷ്യൽ ബോഡിയുടെ തീരുമാനത്തെ എതിർക്കുന്നതിന്റെ അനന്തരഫലങ്ങൾ നേരിടാൻ കമ്മിറ്റി തയ്യാറാണെന്നും പള്ളിയിലെ ജോയിന്റ് സെക്രട്ടറിയായ എസ്എം യാസിൻ പറഞ്ഞു.
കോടതിയുടെ ഉത്തരവനുസരിച്ച്, സർവ്വേ പൂർത്തിയാക്കാൻ മൂന്നോ നാലോ ദിവസമെടുക്കുമെന്നാണ് വിവരം. മസ്ജിദിനുള്ളിലെ എല്ലാ കാര്യങ്ങളുടെയും വീഡിയോയും ഫോട്ടോയും എടുക്കും. പള്ളിയുടെ രണ്ട് നിലവറകളും അളന്ന് തിട്ടപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒരു നിലവറയുടെ താക്കോൽ ജില്ലാ ഭരണകൂടത്തിന്റെ കൈയ്യിലുണ്ട്. അതേസമയം മറ്റൊരു നിലവറയുടെ താക്കോൽ മസ്ജിദിന്റെ മാനേജിംഗ് കമ്മിറ്റിയുടെ കൈവശമാണ്.
Comments