ലക്‌നൗ : കാവി വസ്ത്രം ധരിച്ച് ഈദ്ഗാഹിൽ എത്തി പ്രാർത്ഥന നടത്തിയതിലൂടെ ശ്രദ്ധ നേടിയയാളാണ് ഉത്തർപ്രദേശിലെ മുൻ ബിജെപി ന്യൂനപക്ഷ മോർച്ച മന്ത്രി ഡോ. മുഹമ്മദ് സമർ ഗസ്‌നി. ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് അദ്ദേഹം പള്ളിയിലെത്തിയത് കാവി വസ്ത്രവും ബിജെപിയുടെ കാവി ഷാളും ധരിച്ചാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടി.
എന്തുകൊണ്ടാണ് ഈ വേഷം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് കാവി നിറം സ്‌നേഹത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ കാവിവത്ക്കരിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ നിറം ധരിക്കുന്നതിലൂടെ യോഗിയുടെ ഭരണത്തിൽ കീഴിൽ സംസ്ഥാനത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും മതസൗഹാർദ്ദത്തോടെ ജീവിക്കുന്നുവെന്ന് തനിക്ക് ജനങ്ങളോട് പറയാൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഗസ്‌നി പുതിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ എല്ലാ മസ്ജിദുകളിലും കാവി ധരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് കാവി നിറത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മേയ് 15 മുതൽ പ്രചാണം ആരംഭിക്കുമെന്നും ഗസ്‌നി പറഞ്ഞു.
കാവി സ്‌നേഹത്തിന്റെ നിറമാണ്. മുസ്ലീങ്ങളും അതിനെ ഇഷ്ടപ്പെടാൻ ആരംഭിക്കണം. യോഗി ആദിത്യനാഥ് ഒരു തരത്തിലുള്ള വിവേചനവുമില്ലാതെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. അതിനാൽ ജനങ്ങൾ സമാജ് വാദി പോലുള്ള പാർട്ടികൾ വിട്ട് ബിജെപിയിൽ ചേരണം. ഇത് കൂടാതെ ഗസ്‌നി തന്റെ 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്ത് രാമക്ഷേത്രത്തിനായി നൽകുമെന്നും അറിയിട്ടിച്ചുണ്ട്.
Comments