ജയ്പൂർ: ഗിർവ താലൂക്കിലെ ഹനുമാൻ ക്ഷേത്രത്തിന്റെ ടെറസിൽ മാംസാഹാരം പാകം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ അലിപുരയിലാണ് സംഭവം. സക്കീർ ഹുസൈൻ, നാസിം ഷെയ്ഖ്, ഷൊയാബ് എന്നിവരാണ് അറസ്റ്റിലായത്. പ്രാദേശിക ബിജെപി കൗൺസിലർ കുസും പൻവാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രദേശത്ത് റോഡ് പണിയ്‌ക്കെത്തിയവരാണ് ഇവരെന്നാണ് വിവരം. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് ഇവർ.
ഹനുമാൻ മന്ദിറിന്റെ ടെറസിൽ താമസിക്കുന്ന യുവാക്കൾ കുറച്ചുകാലമായി മാംസം തയ്യാറാക്കുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട വിശ്വാസികൾ കുസും പൻവാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മെയ് അഞ്ചിന് നടത്തിയ പരിശോധനയിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞു. പിന്നാലെ മാംസാഹാരങ്ങൾ അവിടുന്ന് നീക്കം ചെയ്യുകയും തൊഴിലാളികളെ പറഞ്ഞയക്കുകയും ചെയ്തിരുന്നു.
എന്നാൽ അടുത്ത ദിവസം കൗൺസിലർ സംഭവ സ്ഥലം പരിശോധിച്ചപ്പോൾ ക്ഷേത്ര പരിസരത്ത് നിന്നും മാംസാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിൽ പ്രകോപിതനായ കൗൺസിലർ പ്രതികൾക്കെതിരെ ഭൂപാൽപുര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭൂപാൽപുര പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
Comments