ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ തീപിടുത്തതിന്റെ കാരണങ്ങൾ കണ്ടെത്തി കേന്ദ്രസർക്കാർ. തീപിടുത്തം തുടർക്കഥയായ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്. ബാറ്ററി സെല്ലുകളുടെ തകരാറും ഡിസൈനിലെ പ്രശ്‌നങ്ങളുമാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഒല, ഓകിനാവ, ഓട്ടോടെക്ക്, ബൂം മോട്ടോർ, പ്യുർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇവയുടെ സാംപിളുകൽ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു.സംഭവത്തിൽ കഴിഞ്ഞ മാസമാണ് സർക്കാർ വിദഗ്ധ സമിതിയെ രൂപീകരിച്ചത്. തെലങ്കാനയിലെ ബാറ്ററി പൊട്ടിത്തെറി ഉൾപ്പെടെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളും കത്താനുള്ള കാരണം ബാറ്ററികളുടെ രൂപകൽപ്പനയിലുള്ള പിഴവുകളാണെന്ന് സംഘം വിലയിരുത്തി.
ഇലക്ട്രിക് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ തകരാറുള്ള ബാച്ചിലെ വാഹനങ്ങളെല്ലാം അടിയന്തിരമായി തിരികെ വിളിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അതേസമയം തങ്ങളുടെ ബാറ്ററി പാക്ക് ഗുണനിലവാരമുള്ളതാണെന്ന് ഓല അറിയിച്ചു. വാഹനങ്ങൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഒല തങ്ങളുടെ 1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിച്ചിരുന്നു.
വാഹന നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്ക് പിഴ ചുമത്തും. വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
Comments