ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്‌ക്ക് സ്റ്റേ. തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നത് ഇന്നലെ രാത്രി അടിയന്തിര സിറ്റിംഗ് ചേർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നത് വരെ ബഗ്ഗയ്‌ക്കെതിരെ നടപടി പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ബഗ്ഗയ്‌ക്ക് പോലീസ് സുരക്ഷ നൽകണമെന്നു കോടതിയുടെ നിർദ്ദേശമുണ്ട്. ആക്രമണമുണ്ടാകാൻ ഇടയുണ്ടെന്ന അഭിഭാഷകരുടെ ആശങ്കയെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. 20 മണിക്കൂറോളം പഞ്ചാബ് പോലീസ് കസ്റ്റഡിയിലായിരുന്ന ബഗ്ഗ ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. എന്നാൽ അറസ്റ്റിനിടെ വലിയ നാടകീയ രംഗങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്.
ബഗ്ഗയെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ ഹരിയാന പോലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബഗ്ഗയെ ഡൽഹിയിലെ വീട്ടിൽ നിന്നും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ബഗ്ഗയെ തട്ടിക്കൊണ്ടു പോയെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസിനെ ഹരിയാന പോലീസ് തടഞ്ഞത്.
കഴിഞ്ഞ ദിവസം രാവിസെ 50ഓളം പോലീസുകാരുടെ സംഘം ബഗ്ഗയുടെ വീട്ടിൽ അതിക്രമിച്ച് കയറി കസ്റ്റഡിയിലെടുത്തത്. അരവിന്ദ് കെജ്രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അറസ്റ്റെന്ന് ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് ബല്യാൻ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് തങ്ങളെ അറിയിക്കുകയോ വിവരം കൈമാറുകയോ ചെയ്തില്ലെന്ന് ഡൽഹി പോലീസും വ്യക്തമാക്കി.
പോലീസ് നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും ബഗ്ഗയുടെ കുടുംബവും എത്തിയിരുന്നു. ബഗ്ഗയെ തലപ്പാവ് പോലും ധരിക്കാൻ പേലീസ് അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. രാഷ്‌ട്രീയ എതിരാളികളെ പ്രതിരോധിക്കാൻ കെജ്രിവാൾ പഞ്ചാബ് പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
Comments