കാർ ഷോറൂമിലെ സെയിൽസ്മാനായി ഒരു തെരുവുനായയെ നിയമിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ.. ഹ്യൂണ്ടായിയുടെ കാർ ഷോറൂമിലാണ് വ്യത്യസ്തനായ ഈ സെയിൽസ്മാൻ ഉള്ളത്.. ട്യൂക്ക്‌സൺ പ്രൈം എന്നാണ് ഈ നായയുടെ പേര്. ബ്രസീലിലെ ഹ്യൂണ്ടായിയുടെ ഷോറൂമിലെ ജോലിക്കാരനാണ് മൂപ്പർ. കക്ഷിയെ ജോലിക്കെടുത്തതിന് പിന്നിൽ ഒരു കഥ കൂടിയുണ്ട്.
ദിവസവും ഹ്യൂണ്ടായിയുടെ ഷോറൂമിന് പുറത്ത് വന്ന് നിൽക്കുകയായിരുന്നു ട്യൂക്ക്‌സണിന്റെ പണി.. കമ്പനിയിലെ ജോലിക്കാർക്ക് ട്യൂക്കസണോട് വലിയ സ്‌നേഹവുമായിരുന്നു. ഒടുവിൽ കമ്പനിക്ക് പുറത്ത് നിന്നിരുന്ന നായയെ കമ്പനി ജീവനക്കാർ അകത്തേക്ക് കയറ്റി. ട്യൂക്‌സണിന്റെ കൃത്യനിഷ്ഠയിൽ ആകൃഷ്ടരായ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ നായയെ ജോലിക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
2020 മെയ് 21-നാണ് ട്യൂക്‌സണെ ഔദ്യോഗിക ജോലിക്കാരനായി കമ്പനിയിൽ നിയമിച്ചത്. ബ്രസീലിലെ സെറയിലുള്ള ഹ്യൂണ്ടായി ഔട്ട്‌ലെറ്റിൽ അങ്ങനെ തൊഴിലാളിയായി ട്യൂക്ക്‌സൺ കയറി. പേരും പോസ്റ്റുമെല്ലാം രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും ട്യൂക്ക്‌സണ് നൽകിയാണ് ജോലിക്കെടുത്തത്. കമ്പനിയിലെ ജീവനക്കാർ എത്തുന്ന സമയം നോക്കി അതേസമയത്ത് തന്നെ ട്യൂക്ക്‌സണും കമ്പനിയിലെത്തും. ദിവസവും 700 രൂപയ്‌ക്കുള്ള ഭക്ഷണമാണ് ട്യൂക്ക്‌സന്റെ വേതനം.
കാർ നോക്കാനെത്തുന്ന കസ്റ്റമേഴ്‌സിനടുത്തേക്കും ട്യൂക്കസൺ പോകാറുണ്ട്. അവരെ കാറിനടുത്തേക്ക് നയിക്കുകയും ട്യൂക്കസൺ ചെയ്യും. കമ്പനിയിൽ നടക്കുന്ന മീറ്റിങ്ങുകളിലും സെയ്ൽസ്മാൻ ഡോഗായ ട്യൂക്ക്‌സൺ പങ്കെടുക്കും. പ്രധാന ചുമതലകളിലുള്ള ഷോറൂം ഉദ്യോഗസ്ഥരെ കണ്ടാൽ അവരെ വന്ദിക്കുകയും ചെയ്യും. എന്നാൽ ആവശ്യപ്പെടുമ്പോൾ തലയിൽ ഒന്ന് തലോടി നൽകണമെന്ന നിബന്ധന മാത്രമാണ് ട്യൂക്ക്‌സണുള്ളത്.
തെരുവുനായയെ ജോലിക്കെടുത്തപ്പോൾ ഞങ്ങളുടെ പുതിയ സെയിൽസ്മാനെ പരിചയപ്പെടൂവെന്ന് പറഞ്ഞ് ഹ്യൂണ്ടായി ഇൻസ്റ്റഗ്രാം പോസ്റ്റും പങ്കുവെച്ചിരുന്നു. ഇതോടെ തെരുവുനായ സെയിൽസ്മാനായ വാർത്ത വളരെ വേഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ട്യൂക്കസണും ഹ്യൂണ്ടായി ഷോറൂമും ലോകപ്രശസ്തി നേടുകയും ചെയ്തു.
സോഷ്യമീഡിയയിൽ സെലിബ്രിറ്റിയായി മാറിയ ട്യൂക്ക്‌സണ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉണ്ട്. സെയിൽസ്മാൻ ഡോഗിന് 1.78 ലക്ഷം ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതിനോടകം 243 പോസ്റ്റുകളും ഈ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഒരു സ്ഥാപനത്തിൽ മൃഗത്തെ തൊഴിലാളിയായി നിർത്തുന്നത്. നാളുകൾക്ക് മുമ്പ് ബ്രസിലിലെ മറ്റൊരു സ്ഥാപനത്തിൽ കാറ്റിനെ ഭയന്ന് കയറിച്ചെന്ന പൂച്ചക്കുട്ടിക്ക് അഭയം നൽകുകയും പിന്നീട് ഐഡി കാർഡ് എല്ലാം നൽകി ജോലിക്കാരനാക്കുകയും ചെയ്തിട്ടുണ്ട്.
Comments