ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിക്ക് കത്തയച്ച് ഇര. ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്കയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനാണ് കത്തയച്ചത്. കേസിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് സംശയമുണ്ട്. ജഡ്ജി വസ്തുതകൾ മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നുവെന്ന് ഭയക്കുന്നതായി ഇര ചൂണ്ടിക്കാട്ടി. കോടതി ജീവനക്കാരെ രക്ഷിക്കാൻ അന്വേഷണം ഒഴിവാക്കുമോ എന്ന് ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറയുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇര കത്തിൽ ആവശ്യപ്പെട്ടു.
അതിനിടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ നടിയോട് സർക്കാർ അഭിപ്രായം ചോദിച്ചിരുന്നു. ഇരയ്‌ക്ക് താൽപ്പര്യമുള്ളയാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നാണ് സർക്കാർ പറയുന്നത്. കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജി.
Comments