പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത് എന്ന് പികെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
എംടി ഉസ്താദിനെതിരായി നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങിന് പിന്നിൽ ഈ അടുത്ത് ഉയർന്നുവന്ന ചില വർഗ്ഗീയ സംഘടനകളാണ്. തെറ്റുപറ്റുന്നവരെ തിരുത്താൻ വേണ്ട ജാഗ്രതയും, ആർജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ടെന്നും പികെ നിവാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം വാങ്ങാൻ വേദിയിലെത്തിയ പെൺകുട്ടിയെ മത പുരോഹിതൻ അപമാനിച്ചത്. ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത് എന്നാണ് ഇയാൾ ഉച്ചത്തിൽ ചോദിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. രക്ഷിതാവിനോട് വരാൻ പറയ് എന്നും അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് പറഞ്ഞു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. പെൺകുട്ടികളെ പുറത്ത് കൊണ്ടുവരാതിരിക്കുന്ന നൂറ്റാണ്ടുകൾക്ക് മുൻപുള്ള രീതിയാണോ സമസ്ത നേതാക്കൾ ഇപ്പോഴും പാലിക്കുന്നത് എന്ന ആക്ഷേപങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി എംഎസ്എഫ് രംഗത്തെത്തിയത്.
പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
സമുദായത്തിലെ പെൺകുട്ടികൾ നേടിയെടുത്ത ഈ വിപ്ലവങ്ങൾക്കു പിറകിൽ പള്ളിയങ്കണങ്ങളിലും, മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാർ വിയർപ്പൊഴുക്കി പടുത്തുയർത്തിയ വിജ്ഞാന കേന്ദ്രങ്ങൾ നമുക്ക് മുന്നിലുണ്ട്. മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത്.
സി എച്ചും, സീതി സാഹിബും, ബാഫഖി തങ്ങളും തിരികൊളുത്തുമ്പോൾ അവരെ വർഗ്ഗീയ മുദ്ര കുത്തിയ അതേ പൊതുബോധം തന്നെയാണ് ഇപ്പോഴും നിവർന്നു നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ വരെ സമുദായത്തിലെ പെൺകുട്ടികൾ എത്തിനിൽക്കുന്നത് ഈ സാത്വികരുടെ വിയർപ്പിന്റെ ഫലമാണ്. മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വർണ്ണിക്കാനുള്ള അവസരങ്ങൾ പാഴാക്കാതെ പോരുന്ന ലിബറൽ ധാരകൾ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകൾ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാൽ അതേറ്റുപിടിക്കാൻ വെമ്പുന്നവരായി നാം മാറരുത്.
ആദരണീയനായ എംടി ഉസ്താദിനെതിരായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്‌കളങ്കമായി ഉയർന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തിൽ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയർന്നുവന്ന ചില വർഗ്ഗീയ സംഘടനകളാണ്. തെറ്റുപറ്റുന്നവരെ തിരുത്താൻ വേണ്ട ജാഗ്രതയും, ആർജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ട്. മുമ്പ് ആദരണീയനായ കല്ലായി സാഹിബിന് സംഭവിച്ച അബദ്ധം നേതൃത്വം എത്ര ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാവുന്നതാണ്.
എന്നാൽ സാമൂഹിക മാധ്യമത്തിലും, ചാനൽ മുറികളിലും കയറി നേതാക്കൾക്കും, പണ്ഡിതന്മാർക്കും സ്റ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്താരികൾ കൊണ്ട് നേതാക്കൾ ‘നല്ലകുട്ടികൾ’ ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാൻ സമൂഹത്തിന് പക്വതയുണ്ടന്ന് ഇത്തരം വ്യക്തികൾ ഓർമ്മയിൽ വെക്കുന്നത് നന്നായിരിക്കും. ആദരണീയനായ എം.ടി ഉസ്താദിനെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.
Comments