മുംബൈ: ക്ഷമയെ പരീക്ഷക്കരുതെന്ന മുന്നറിയിപ്പുമായി എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് അയച്ച കത്തിലാണ് രാജ് താക്കറെയുടെ പരാമർശം. തങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അധികാരം വന്നുചേരുകയും പോകുകയും ചെയ്യുമെന്നും രാജ് താക്കറെ കത്തിലൂടെ ഓർമ്മിപ്പിച്ചു.
”മഹാരാഷ്‌ട്ര സർക്കാരിനോട് ഒന്നേ പറയാനുള്ളൂ.. ഞങ്ങളുടെ ക്ഷമയുടെ പരിധി കാണാൻ നിൽക്കരുത്. അധികാരം വരും പോകും. അധികാരത്തിന്റെ ചെമ്പിൻ തകിട് ആരും കൊണ്ടുവന്നിട്ടില്ല.” രാജ് താക്കറെ പറഞ്ഞു.
മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചിരുന്നു. ഈ പ്രക്ഷോഭത്തിന് മുമ്പ് തന്നെ മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ 28,000 പ്രവർത്തകർക്ക് പോലീസ് നോട്ടീസ് അയച്ചതായും അവരിൽ പലരെയും അറസ്റ്റ് ചെയ്തതായും രാജ് താക്കറെ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അനധികൃത ഉച്ചഭാഷിണികൾ എടുത്ത് മാറ്റുന്നത് തടയാനാണോ സർക്കാരിന്റെ ശ്രമമെന്നും രാജ് താക്കറെ ചോദിച്ചു. പാകിസ്താനിൽ നിന്നെത്തിയ തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് തങ്ങളുടെ പാർട്ടി പ്രവർത്തകരോട് പെരുമാറുന്നത്. ഇത്തരത്തിൽ യഥാർത്ഥ ഭീകരരോട് പെരുമാറാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും മഹാരാഷ്‌ട്ര സർക്കാരോ അവരുടെ പോലീസ് സേനയോ ശ്രമിച്ചിട്ടുണ്ടോയെന്നും രാജ് താക്കറെ ചോദിച്ചു.
ഇത് മസ്ജിദുകളുടെ മാത്രം കാര്യമല്ല. അനധികൃതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതൊരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രശ്‌നം മതവൽക്കരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ സമാനമായി തന്നെ നേരിടും. കലാപം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും രാജ് താക്കറെ വ്യക്തമാക്കി.
Comments