ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിവൽ മാറ്റി വച്ചു. മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് മേള മാറ്റി വച്ചത്. ബിരിയാണി മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന് തിരുപ്പൂർ കളക്ടർ അമർ ഖുശ്വാഹ ഉത്തരവിട്ടത് വിവാദമായിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് ഇന്ന് തുടങ്ങേണ്ടിയിരുന്ന മേള മാറ്റിവച്ചത്.
എന്നാൽ മഴയെ തുടർന്ന് മേള മാറ്റി വയ്ക്കുകയാണെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ പോർക്ക് ബിരിയാണി വിളമ്പുന്നതിന് എതിരെയും, മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിന് എതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേളയിൽ നിന്ന് ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കി കളക്ടർ ഉത്തരവിട്ടത്.
സംഭവം വിവാദമായതോടെ മേള തന്നെ മാറ്റി വയ്ക്കുന്ന സാഹചര്യമുണ്ടായി. തിരൂപ്പൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീളുന്ന ആമ്പൂർ ബിരിയാണി മേള നടത്താറുള്ളത്. അതേസമയം മേളയുടെ സമയത്ത് സൗജന്യമായി ബീഫ് ബിരിയാണി വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി, ടൈഗേഴ്സ് ഓഫ് തമിഴ് ഈയം, ഹ്യുമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി തുടങ്ങിയവർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോർക്ക് ബിരിയാണി വിളമ്പുമോ എന്ന കാര്യത്തിൽ ഇവർ വ്യക്തത വരുത്തിയിട്ടില്ല.
Comments