ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാനത്തെ എഎപി നേതാക്കൾ സ്വീകരിച്ചു. കേജ്രിവാളിന്റെ കേരള സന്ദർശനം സംസ്ഥാനത്ത് ആംആദ്മിയ്‌ക്ക് ശക്തിപകരുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കേരളത്തിലെത്തിയ അദ്ദേഹം ആംആദ്മി നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തും.
എറണാകുളം കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. അരലക്ഷം പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് ട്വന്റി 20 യാണ് കിഴക്കമ്പലത്ത് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. ഡൽഹിക്ക് പുറമെ പഞ്ചാബിലും അധികാരം പിടിച്ച ശേഷമാണ് എഎപി കേരളത്തിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി-20യുമായി സഖ്യമില്ലെങ്കിലും ഇരുപാർട്ടികളും തമ്മിൽ സഹകരിച്ച് മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ എഎപിയോ അരവിന്ദ് കെജ്രിവാളോ ഇതുവരെ തീരുമാനത്തിൽ എത്തിയിട്ടില്ല. നാളെ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പൊതു സമ്മേളത്തിൽ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെ ഡൽഹിയിലേക്ക് മടങ്ങും.
Comments