തിരുവനന്തപുരം: സംസ്ഥാനത്തുടനീളം തുടരുന്ന കെ റെയിൽ കല്ലിടലിനെതിരെയുള്ള ജനപ്രക്ഷോഭങ്ങളെ മറികടക്കാൻ നിർണായക തീരുമാനവുമായി സർക്കാർ. കെ റെയിൽ കല്ലിടൽ നിർത്തി. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാൻ തീരുമാനം.ഇതോടെ സാമൂഹിഘാത പഠനത്തിന് കല്ലിടൽ അനിവാര്യമാണെന്ന സർക്കാർ വാദം പൊളിയുകയാണ്.
റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.കല്ലിടലുമായി ബന്ധപ്പെട്ട് സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.
പല സ്ഥലത്തും കല്ലിടുന്നതിനെതിരെ പ്രതിഷേധമുണ്ടാകുമ്പോൾ വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെന്ന് കല്ലിടാമെത്തുന്ന ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നു. പ്രതിഷേധമുണ്ടാകുമ്പോൾ കല്ലിടൽ തടസ്സപ്പെടുന്നു. ഇത് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കെ റെയിൽ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ജി പി എസ് സംവിധാനത്തിലേക്ക് സർവേ മാറുന്നത്.ഏപ്രിൽ 29 ന് ശേഷം എവിടേയും കല്ലിടൽ നടന്നിട്ടില്ല.
ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് പുറമേ കേരള ഹൈക്കോടതിയും കല്ലിടൽ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്ന നടപടിയാണ് കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങൾ സ്ഥാപിക്കാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
Comments