ന്യൂഡൽഹി: പുതിയ വിജയങ്ങളുമായി പ്രതിരോധ മേഖലയിൽ കുതിപ്പ് തുടർന്ന് ഭാരതം. തദ്ദേശീയമായി നിർമ്മിച്ച കപ്പൽവേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. ഒഡീഷയിലെ ബലാസോർ തീരത്തുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണം സംഘടിപ്പിച്ചത്.
സീ കിംഗ് 43 ബി ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി ഭേദിച്ചാണ് മിസൈൽ പരീക്ഷണത്തിൽ മികവ് തെളിയിച്ചത്. മിസൈൽ നിർമ്മാണ രംഗത്തെ ഏറ്റവും മികച്ച നേട്ടമായാണ് കപ്പൽവേധ മിസൈലിന്റെ പരീക്ഷണ വിജയത്തെ വിലയിരുത്തുന്നത്.
ഡിആർഡിഒയുമായി സഹകരിച്ചാണ് ഇന്ത്യൻ നാവിക സേന മിസൈൽ നിർമ്മാണവും പരീക്ഷണവും നടത്തിയത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നാവിക സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രഹ്മോസിന്റെ കപ്പൽവേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പരീക്ഷണം കൂടി വിജയിക്കുന്നത്.
നിച്ച് മിസൈൽ സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ആദ്യ പടിയാണ് പരീക്ഷണത്തിന്റെ വിജയമെന്ന് നാവിക സേന അറിയിച്ചു. ഇതിന് പുറമേ തദ്ദേശീയ വത്കരണത്തോടുള്ള നാവിക സേനയുടെ പ്രതിജ്ഞാബദ്ധത ഊട്ടി ഉറപ്പിക്കുന്നതാണ് വിജയമെന്നും അധികൃതർ വ്യക്തമാക്കി.
Comments