ശ്രീലങ്ക രണ്ട് പരമാധികാര ബോണ്ടുകളുടെ കൂപ്പണുകൾക്ക് പണം അടയ്‌ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയതിനെതുടർന്ന് റേറ്റിംഗ് ഏജൻസികൾ റേറ്റിങ് താഴ്‌ത്താൻ സാധ്യത നിലനിൽക്കെ ഇന്ധനത്തിനായി നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി ഊർജ മന്ത്രി. 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള രാജ്യത്തിന്റെ ചരിത്രത്തിൽ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. വിദേശനാണ്യത്തിന്റെ ശേഖരത്തിലുണ്ടായ കുറവ് ഗുരുതരമായ ക്ഷാമത്തിലേക്ക് നയിച്ചു.
കൂപ്പൺ പേയ്മെന്റുകൾ നടത്താൻ കഴിയില്ലെന്ന് ശ്രീലങ്ക ഇതിനകം പറഞ്ഞിട്ടുണ്ട്. 30 ദിവസത്തെ ഗ്രേസ് പിരീഡ് ബുധനാഴ്ച അവസാനിക്കെയാണ് ദ്വീപ് രാഷ്‌ട്രത്തിന്റെ പ്രസ്താവന. 2023ലും 2028ലും കാലാവധിയുള്ള ബോണ്ടുകളുടെ റേറ്റിംഗുകൾ ഇതിനകം തന്നെ ‘ഡിഫോൾട്ടായി’ വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം പണമടയ്‌ക്കാത്തതിന്റെ സ്ഥിരീകരണത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള റേറ്റിംഗ് ‘ഡി’ ആയി കുറയ്‌ക്കാമെന്നും റേറ്റിങ് ഏജൻസി എസ്&പി പറഞ്ഞു.
പെട്രോൾ കയറ്റുമതിക്ക് നൽകാൻ ശ്രീലങ്കയ്‌ക്ക് നിലവിൽ ഡോളറില്ലെന്ന് വൈദ്യുതി-ഊർജ്ജ മന്ത്രി കാഞ്ചന വിജശേഖര പാർലമെന്റിൽ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് ക്യൂ നിൽക്കുന്നത് നിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ, എന്നാൽ വാരാന്ത്യമെങ്കിലും പെട്രോൾ ലഭ്യമാകില്ല. ആംബുലൻസുകൾ പോലുള്ള അവശ്യ സേവനങ്ങൾക്കായി പെട്രോളിന്റെ വളരെ ചെറിയ കരുതൽ സ്റ്റോക്ക് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകബാങ്കിൽ നിന്ന് 160 മില്യൺ ഡോളർ ബ്രിഡ്ജ് ഫിനാൻസിംഗിൽ രാജ്യം നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ബുധനാഴ്ച പറഞ്ഞു. എന്നാൽ ഈ ഫണ്ട് ഇന്ധന പേയ്മെന്റിനായി ഉപയോഗിക്കാമോ എന്ന് വ്യക്തമല്ല. തങ്ങൾക്ക് ഒരു മില്യൺ ഡോളർ പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.
കൊറോണ, വർദ്ധിച്ചുവരുന്ന എണ്ണവില, നികുതി വെട്ടിക്കുറവ് എന്നിവയാൽ സാരമായി ബാധിച്ച ശ്രീലങ്കയുടെ മോശം സാമ്പത്തിക സ്ഥിതി, നാണയപ്പെരുപ്പത്തിനും അവശ്യസാധനങ്ങളുടെ ദൗർലഭ്യത്തിനും കാരണമായി. പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. സർക്കാർ അനുകൂല-വിരുദ്ധ വിഭാഗങ്ങളും പോലീസും തമ്മിലുള്ള സംഘർഷത്തിൽ കഴിഞ്ഞയാഴ്ച ഒമ്പത് പേർ മരിക്കുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്‌ക്കുകയായിരുന്നു.
Comments