ന്യൂഡൽഹി : കുത്തബ് മിനാറിൽ നരസിംഹ സ്വാമിയുടെയും അദ്ദേഹത്തിന്റെ ഭക്തൻ പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ. കുത്തബ് മിനാറിലെ കുവാത്ത് ഉൽ ഇസ്ലാം എന്ന തൂണിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എന്താണെന്ന് കണ്ടെത്താൻ ഏറെ വർഷങ്ങളായി പരിശ്രമം നടക്കുകയാണ്. എന്നാൽ ആ വിഗ്രഹം ആരുടേതാണെന്ന് കണ്ടെത്തിയെന്നും, അത് നരസിംഹ സ്വാമിയും ഭക്തൻ പ്രഹ്ലാദനും ആണെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടറായ ധരംവീർ ശർമ പറഞ്ഞു.
8-9 നൂറ്റാണ്ടുകളിൽ രാജ്യത്ത് ഭരണം നടത്തിയിരുന്ന പ്രതിഹര രാജാക്കന്മാരുടെ കാലത്താണ് ഇത് പണിതത്. വിഗ്രഹത്തിന് 1200 ഓളം വർഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ. ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ കൂടുതൽ പഠനങ്ങൾക്കായി അയച്ച് കൊടുത്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വിഗ്രഹം പണി കഴിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഹിരണ്യകശിപു എന്ന ദുഷ്ടനെ വധിക്കുന്ന വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മാത്രമേ നാം കണ്ടിട്ടുള്ളൂ. എന്നാൽ ഹിരണ്യകശിപുവിനെ വധിച്ച ശേഷം നരസിംഹ ഭഗവാന്റെ കോപത്താൽ ഭൂമി മുഴുവൻ കത്തി നശിക്കാൻ ആരംഭിച്ചിരുന്നു. നരസിംഹ സ്വാമിയുടെ യഥാർത്ഥ ഭക്തനായിരുന്ന പ്രഹ്ലാദന് മാത്രമേ അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാൻ സാധിക്കൂ എന്ന് ദേവന്മാർക്ക് മനസിലായി. തുടർന്ന് നരസിംഹ സ്വാമിയുട കോപം നിലയ്‌ക്കാൻ വേണ്ടി പ്രഹ്ലാദൻ പ്രാർത്ഥിച്ചു. തന്റെ ശിഷ്യന്റെ പ്രാർത്ഥനയിൽ സന്തുഷ്ടനായ ഭഗവാൻ പ്രഹ്ലാദനെ മടിയിലിരുത്തി സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഈ വിഗ്രഹമാണ് കുത്തബ് മിനാറിലുള്ളത് എന്ന് ശർമ പറഞ്ഞു.
അഞ്ചാംനൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവിന്റെ കാലത്ത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാൻ വേണ്ടിയാണ് കുത്തബ് മിനാർ പണിതത് എന്ന് ശർമ നേരത്തെ പറഞ്ഞിരുന്നു. ഗോപുരത്തിന് 25 ഇഞ്ച് ചെരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെരിച്ച് നിർമ്മിച്ചത്. ജൂൺ 21 ന് സൂര്യസ്തമയത്തിന്റെ സ്ഥാനം മാറുമ്പോൾ കുത്തബ് മിനാറിന്റെ ചെരിവ് കാരണം പ്രദേശത്ത് നിഴൽ വീഴുന്ന സ്ഥാനം മാറുന്നു. ഇത് ശാസ്ത്രമാണെന്നും പുരാവസ്തു സംബന്ധമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്രമാദിത്യമഹാരാജാവ് ഇതെല്ലാം കൃത്യമായി പഠിച്ച് മനസിലാക്കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Comments