കാസർകോട്: സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. ഇതോടെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഏഴ് ജില്ലകളിൽ എൻഡിആർഎഫ് സംഘം എത്തി.
സർക്കാർ വിഭാഗങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം സംഘം പ്രവർത്തിക്കും. ദുരന്തനിവരാണ സേനയുടെ ആരക്കോണം, ആർആർസി തൃശൂർ ടീമുകളാണ് എത്തിയത്. ഇവർ വിവിധ ജില്ലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തൃശ്ശൂരിൽ രണ്ട് ടീമുകളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ സംഘവും വീതമാണ് എത്തിയത്.
അതിനിടെ കാസർകോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനായും വെള്ളത്തിനടയിലായിട്ടുണ്ട്. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും 10 മണിക്ക് ശേഷം തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തൃശൂരിൽ ശക്തമായമഴയിൽ ഇരിങ്ങാലക്കുട കാറളത്തും പൂമംഗലത്തും കിണർ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാർഡിൽ പട്ടാട്ട് വീട്ടിൽ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം എടക്കുളത്ത് പോൾസൺ മാത്യുവിന്റെ കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്. കാറളം ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ കണ്ടംകുളത്തി ഈനാശുവിന്റെ കിണറിന്റെ അരിക് ഇടിഞ്ഞു.
എട്ടാം വാർഡിൽ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് മഴയിൽ തകർന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും നിലവിൽ ഇവിടെ ക്യാംപുകൾ ആരംഭിച്ചിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് ആവശ്യമെങ്കിൽ മാറണമെന്നും ഭരണാധികാരികൾ അറിയിച്ചു.
ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ കൂടി തകരാറിലായിട്ടുണ്ട്. അഞ്ചാം നമ്പർ ജനറേറ്ററാണ് തകരാറിലായത്. ഇതോടെ മൂന്ന് ജനറേറ്ററുകളാണ് ഇവിടെ തകരാറിയിരിക്കുന്നത്. നിലവിൽ നാല് , ആറ് നമ്പർ ജനറേറ്ററുകൾ അറ്റകുറ്റ പണികൾ നടക്കുകയാണ്. ഇതോടെ ആകെ 175 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതിയാണ് ശബരിഗിരി.
Comments