ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരൻ തന്നെയെന്ന് കോടതി. ഡൽഹിയിലെ എൻഐഎ കോടതിയാണ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് ശരിവെച്ചത്. ഈ മാസം 25ന് ശിക്ഷ വിധിക്കും. ജമ്മുകശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് പാക് കേന്ദ്രങ്ങളിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് യാസിൻ മാലിക്കിനെതിരായ കേസ്. നേരത്തെ രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിനെ അറസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരായ കണ്ടെത്തലുകൾ എതിർക്കുന്നില്ലെന്ന് യാസിൻ കോടതിയിൽ അറിയിച്ചു. 2017 സെപ്തംബർ ഏഴിനാണ് യാസിൻ മാലിക് അറസ്റ്റിലാകുന്നത്. കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് പാകിസ്താൻ കേന്ദ്രങ്ങളിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്കായി പണം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് റെയ്ഡ് നടത്തുകയും പിന്നാലെ യാസിൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തീവ്രവാദ ഫണ്ടിംഗ് കേസിൽ യാസിന് പുറമെ ഷബീർ ഷാ, ഇആർ റാഷിദ്, അൽത്താഫ് മസ്രത്ത്, ഹുറിയത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരനായ ഫായിസ് സയീദാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം അയച്ചിരുന്നത്. ജമ്മുകശ്മീരിൽ തീവ്രവാദവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് ധനസമാഹരണത്തിനായി പ്രതികൾ പ്രവർത്തിച്ചിരുന്നു. ഇതിനായിയാസിൻ മാലിക് വിപുലമായ സംവിധാനം സ്ഥാപിച്ചിരുന്നതായി കോടതി കണ്ടെത്തിയിരുന്നു.
Comments