കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം. ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്.
ആലപ്പുഴ സ്വദേശി രാജരാമ വർമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ
ഇടപെടൽ. പോപ്പുലർ ഫ്രണ്ടിന്റെയും ബജ്‌റംഗ്ദളിന്റെയും പരിപാടികൾ തടയാനാവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ അപേക്ഷ പരിഗണിക്കാനും പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
‘റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായിട്ടാണ് നാളെ വൈകിട്ട് 4.30 ന് ആലപ്പുഴയിൽ വോളണ്ടിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും പോപ്പുലർ ഫ്രണ്ട് നടത്താൻ ഒരുങ്ങുന്നത്. എന്നാൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമായും ബന്ധപ്പെട്ട് രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്ന ആലപ്പുഴയിൽ പരിപാടി നടത്തുന്നതിന് പോലീസിനും താൽപര്യമില്ല.
ആദ്യം പോലീസ് അനുമതി നിഷേധിച്ചെങ്കിലും സർക്കാർ തലത്തിൽ നിന്നുളള സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നു. തുടർന്നാണ് ബജ്‌റംഗദളും റാലി പ്രഖ്യാപിച്ചത്. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അഭ്യർത്ഥനയെ തുടർന്ന് ബജ്‌റംഗ്ദൾ റാലിയുടെ സമയം പുനക്രമീകരിച്ചിരുന്നു. രാവിലെ 10 മണിക്ക് റാലി ആരംഭിക്കാനാണ് തീരുമാനം.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസന്റെ മരണത്തിന് പിന്നാലെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് റാലിയോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ പാർക്കിംഗ് വിലക്കിയത് അടക്കമുളള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾ പോലീസ് പരേഡ് ഗ്രൗണ്ടിലും ബീച്ചിലും പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം.
Comments