ആലപ്പുഴ: ചേർത്തലയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. ചേർത്തല സ്വദേശികളായ രോഹിത് (19), അഖിൽ (20) എന്നിവരാണ് സംഭവത്തിൽ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിയാണ് ഇവരിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ലയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും ഇതിനായി മറ്റ് ജില്ലകളിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഗ്രാമിന് ആയിരം രൂപ നൽകിയാണ് എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് ഇവർ വാങ്ങിയത്. ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ 2,000 മുതൽ 5,000 രൂപ വരെ ഗ്രാമിന് വിലയിട്ട് വിൽപന നടത്തുന്നതാണ് രീതി. ഇത്തരത്തിൽ പ്രതിമാസം മൂന്ന് തവണയെങ്കിലും ബെംഗളൂരുവിൽ നിന്ന് സംഘം ലഹരി എത്തിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments