ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ ഇന്ത്യയെ താറടിച്ച് കാണിച്ച് രാഹുൽ ഗാന്ധി. ലണ്ട
നിൽ് നടന്ന കോൺക്ലേവിൽ ഇന്ത്യയ്‌ക്ക് വേണ്ടിയുളള ആശയങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് രാഹുൽ രാജ്യത്തിന്റെ അവസ്ഥ മോശമാണെന്ന പരാമർശം നടത്തിയത്.
ഇന്ത്യയിൽ ഭരണഘടന നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായി അതിന്റെ ഫലമായി സംസ്ഥാനങ്ങൾക്ക് നേരെയുളള ആക്രമണമാണ് നടക്കുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് അധികകാലം കേന്ദ്രസർക്കാരുമായി വിലപേശാനാകില്ലെന്ന് ഉൾപ്പെടെയുളള വിമർശനങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി ചെയ്യുന്നത്. ഞങ്ങൾ അവരെ കേൾക്കാനും ശ്രമിക്കുന്നു ഇത് രണ്ടും തീർത്തും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. കേൾക്കാനുളള മനസും താൽപര്യവുമാണ് ഒരു പ്രധാനമന്ത്രിക്ക് ഉണ്ടാകേണ്ടത് എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കേൾക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
ബിജെപി രാജ്യം മുഴുവൻ മണ്ണെണ്ണ ഒഴിച്ചിരിക്കുകയാണ്. ഒരു ചെറിയ തീപ്പൊരി മതി അത് ആളിക്കത്താൻ. അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ വലിയ പ്രശ്‌നത്തിലാകും. പ്രതിപക്ഷമെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കോൺഗ്രസ് പ്രവർത്തിക്കണമെന്നാണ് കരുതുന്നതെന്നും രാഹുൽ പറഞ്ഞു.
ബ്രിഡ്ജ് ഇന്ത്യ എന്ന എൻജിഒ ആണ് പരിപാടി സംഘടിപ്പിച്ചത്. ജനങ്ങളെ ഒരുമിപ്പിക്കാനാണ് ഇന്ത്യയിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കളും ഇന്ത്യയിൽ നിന്ന് പങ്കെടുത്തു.
വിദേശ രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അപമാനിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് നേരത്തെ മുതൽ ആക്ഷേപമുണ്ടായിരുന്നു. ഇന്ത്യയുടെ നയങ്ങൾക്ക് ആഗോള തലത്തിൽ സ്വീകാര്യത വർദ്ധിച്ചുവരുന്നതിനിടെയാണ് രാഹുൽ വിദേശമണ്ണിൽ ഇന്ത്യയിലെ പ്രശ്‌നങ്ങളെക്കുറിച്ചുളള സംവാദത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.
Comments