കൊച്ചി: ലക്ഷദ്വീപിൽ നിന്നും 1,526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംഭവത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് വിവരം.
220 കിലോ ഹെറോയിനുമായി രണ്ട് മത്സ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നാണ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 218 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ലഹരി പാകിസ്താനിൽ നിന്ന് വന്നതാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.
പാകിസ്താനിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിയതിനാൽ ഇതുവഴി ആയുധക്കടത്ത് നടന്നിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 20 പേരാണ് കസ്റ്റഡിയിലുള്ളത്. അഗത്തി തീരത്ത് സംശയകരമായ സാഹചര്യത്തിൽ ബോട്ടുകൾ കാണുകയും കൊച്ചി തീരത്ത് എത്തിച്ച് പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് കോടികൾ വിലമതിക്കുന്ന ലഹരികൾ ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്.
സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിതെന്ന് കൊച്ചി പോലീസ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ പാകിസ്താൻ ബന്ധം കൂടി വെളിപ്പെട്ടതോടെ അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്.
Comments