ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേന്ദ്ര എക്സൈസ് നികുതി കുറച്ചതോടെ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറഞ്ഞ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.
‘എല്ലായ്‌പ്പോഴും മുഖ്യപരിഗണന ജനങ്ങൾക്ക് തന്നെയാണ്. പെട്രോൾ, ഡീസൽ വിലകളിൽ വരുത്തിയ ഗണ്യമായ കുറവ് വിവിധ മേഖലകളിൽ ഗുണപരമായ വ്യത്യാസങ്ങൾ വരുത്തും. നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകും. ജനജീവിതം കൂടുതൽ എളുപ്പമാക്കും.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പാചക വാതക സബ്സിഡിയിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ചും മോദി പരാമർശം നടത്തി. കോടിക്കണക്കിന് ഇന്ത്യക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ, സഹായിച്ച പദ്ധതിയാണ് ഉജ്ജ്വല യോജന. കുടുംബ ബജറ്റുകളെ സഹായിക്കാൻ ഉജ്ജ്വല സബ്സിഡിക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച വൈകിട്ടാണ് കേന്ദ്ര എക്സൈസ് നികുതി കുറച്ചുവെന്ന നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. കേന്ദ്ര എക്സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.
ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയുമാണ് കുറയുക. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പാചകവാതക സബ്സിഡിയും പുനഃസ്ഥാപിച്ചു. 12 സിലിണ്ടറുകൾക്ക് 200 രൂപ വീതമാണ് സബ്സിഡി ലഭിക്കുക. അതേസമയം സംസ്ഥാനങ്ങൾ കൂടി ഇന്ധന വില കുറയ്‌ക്കണമെന്ന് നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിട്ടുണ്ട്.
Comments