കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകുകയില്ലെന്ന് ജനക്ഷേമ സഖ്യം. ട്വന്റി-ട്വന്റി, എഎപി സഖ്യം ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമായി മാറിയെന്നും തൃക്കാക്കരയിൽ ജനക്ഷേമത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്യുന്നതെന്നും സാബു ജേക്കബ് അറിയിച്ചു. രാഷ്‌ട്രീയ സാഹചര്യം മനസിലാക്കി വിവേകത്തോടെ വാട്ട് ചെയ്യണമെന്നും ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചു.
ആരുടേയും പ്രേരണയ്‌ക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങരുത്. പ്രലോഭനങ്ങൾക്ക് അടിമപ്പെടാതെ വിവേകപൂർവ്വം വോട്ട് ചെയ്യണം. രാഷ്‌ട്രീയ പ്രബുദ്ധരാണ് തൃക്കാക്കരക്കാർ. ജനങ്ങൾ ആഗ്രഹിക്കുന്നവർ തൃക്കാക്കരയിൽ അധികാരത്തിൽ വരട്ടെയെന്നും ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചു. ആരേയും ഭയപ്പെട്ടിട്ടല്ല, ജനങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് നിലപാടെന്നും ട്വന്റി-ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബ് അറിയിച്ചു.
എല്ലാ മുന്നണികളും പിന്തുണ തേടിയെന്നും ആരോടും പ്രത്യേകിച്ച് എതിർപ്പോ അടുപ്പമോയില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. എൽഎയായിരുന്ന പിടി തോമസ് അന്തരിച്ച സാഹചര്യത്തിലാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 31നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും.
Comments