ചെന്നൈ: ഇന്ധനനികുതി കുറയ്‌ക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡിഎംകെ സർക്കാരിന് 72 മണിക്കൂർ സമയം നൽകുകയാണ്. ഇത് അന്ത്യശാസനമാണ്. ഇന്ധനവിലയും പാചകവാതക വിലയും കുറച്ചില്ലെങ്കിൽ തമിഴ്‌നാട്ടിൽ കനത്ത പ്രക്ഷോഭത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്ന് കെ. അണ്ണാമലൈ അറിയിച്ചു.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്‌ക്കുമെന്നായിരുന്നു 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. പാചകവാതകത്തിന് 100 രൂപ കുറയ്‌ക്കുമെന്നും ഡിഎംകെ വാഗ്ദാനം നൽകിയിരുന്നു. എന്നാലിന്ന് വരെ ഈ വാഗ്ദാനം നിറവേറ്റാൻ ഡിഎംകെ സർക്കാർ തയ്യാറായിട്ടില്ലെന്നും ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. 72 മണിക്കൂറിനുള്ളിൽ വാഗ്ദാനം പ്രാവർത്തികമാക്കിയില്ലെങ്കിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നും ബിജെപി അറിയിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു ഇന്ധന നികുതി കുറയ്‌ക്കുകയാണെന്ന നിർണായക പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നടത്തിയത്. പെട്രോളിന് എക്‌സൈസ് തീരുവ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചതായി ധനമന്ത്രി അറിയിച്ചു. ഇതോടെ ആനുപാതിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയുമാണ് കേരളത്തിൽ കുറഞ്ഞത്.
Comments