പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പട്ടാമ്പി മരുതൂർ സ്വദേശി അഷ്‌റഫ്, ഒമിക്കുന്ന് സ്വദേശി അലി എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
മുഖ്യസൂത്രധാരൻ സഞ്ചരിച്ച കാർ ഒളിപ്പിച്ച നാസറിനേയും ഇവർക്കൊപ്പം തെളിവെടുപ്പിനായി കൂട്ടിയിട്ടുണ്ട്. മേലെ പട്ടാമ്പിയിൽ കാർ ഒളിപ്പിച്ച സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ശ്രീനിവാസന്റെ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതിൽ അഷ്‌റഫിനും അലിക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി റൗഫിന്റെ സഹോദരനാണ് മരുതൂർ സ്വദേശി അഷ്‌റഫ്. അതേസമയം അഷ്‌റഫിനെയും അലിയെയും കസ്റ്റഡിയിൽ എടുത്തതിൽ പാലക്കാട് എസ്പി ഓഫീസിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. ബന്ധുക്കളെ അറിയിക്കാതെ കസ്റ്റഡിയിലെടുത്തെന്നാണ് പരാതി.
ഏപ്രിൽ 16-നാണ് പാലക്കാട് പട്ടാപ്പകൽ കടയിൽ കയറി പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾവ ശ്രീനിവാസനെ വെട്ടിക്കൊന്നത്. കൊലപാതക കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതി ഉൾപ്പെടെ അഞ്ചിലധികമാളുകൾ ഇനിയും പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Comments